അഹമ്മദാബാദ്: പ്രണയ ബന്ധം തുടരേണ്ടതില്ല എന്ന് തീരുമാനിച്ച 24 കാരിയെ മുൻ കാമുകൻ ആക്രമിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയാണ് മുൻ കാമുകൻ തുടർച്ചയായി മുഖത്തടിച്ചതായി പരാതി നൽകിയത്. ബാങ്ക് ഉദ്യോഗസ്ഥയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 15 തവണ മുഖത്തടിച്ചതായും തുടർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

യശ്വന്ത് റാണ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു 24കാരി. എന്നാൽ ബന്ധം തുടരേണ്ടതില്ല എന്ന് തീരുമാനിച്ചതിന് പിന്നാലെ യശ്വന്ത് റാണയുടെ ഫോൺ വിളികൾ കഴിഞ്ഞ 15 ദിവസമായി അവഗണിച്ച് വരികയായിരുന്നു യുവതി. വ്യാഴാഴ്ച വീട്ടിലേക്ക് പോകുന്ന വഴി യുവതിയെ തടഞ്ഞ് നിർത്തിയ ശേഷമായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി, ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയാണ് യുവാവ് ആക്രമിച്ചത്. ബൈക്കിൽ എത്തിയ യുവാവ് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി. സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞ് പുഴയുടെ തീരത്തേയ്ക്ക് വിളിച്ച്‌ കൊണ്ടുപോയി. തുടർന്ന് ഇരുവരും വഴക്ക് കൂടിയതിന് പിന്നാലെ, യുവതിയുടെ മുഖത്ത് തുടർച്ചയായി യശ്വന്ത് റാണ അടിക്കുകയായിരുന്നു. പിരിയാൻ തീരുമാനിച്ചതിന് പിന്നാലെ തുടർച്ചയായി ഫോൺ കോളുകൾ അവഗണിച്ചതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.