കാസർകോട്: ഫാഷൻഗോൾഡ് ജുവലറി നിക്ഷേപ തട്ടിപ്പു കേസിൽ മുസ്ലിംലീഗ് എംഎൽഎ എം സി കമറുദ്ദീനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിക്ഷേപമായി വാങ്ങിയ പത്ത് കോടി നൽകി എം സി കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളൂരുവിൽ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. എന്നാൽ ഭൂമിയുടെ വിവരങ്ങൾ കമ്പനി രജിസ്റ്ററിലില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ബംഗളൂരുവിൽ ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടർക്ക് കൈമാറിയെന്നും അന്വേഷണ സംഘം പറയുന്നു. ഭൂമി വാങ്ങാനും വിൽക്കാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

എം സി കമറുദ്ദീൻ എം എൽ എ ചെയർമാനായ ഫാഷൻഗോൾഡ് ജുവലറിയുടെ ആസ്തികളിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളിൽ ഒമ്പത് വാഹനങ്ങളും വിറ്റെന്നാണ് കണ്ടെത്തൽ. വാഹനങ്ങളെല്ലാം കണ്ടെുകെട്ടാൻ അന്വേഷണസംഘം നടപടി ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ജൂവലറിയുമായി ബന്ധപ്പെട്ട കമ്പനികളുടെ രേഖകൾ രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽനിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കമ്പനി നിയമങ്ങൾക്ക് വിധേയമായല്ല ഫാഷൻ ഗോൾഡിൽ പണം നിക്ഷേപമായി സ്വീകരിച്ചതെന്ന് കേസിന്റെ തുടക്കത്തിൽ തന്നെ അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു. ജൂവലറികൾക്ക് പൊതുജനങ്ങളിൽനിന്ന് പണം നിക്ഷേപമായി സ്വീകരിക്കാൻ അനുമതിയില്ലെന്നിരിക്കേയാണ് ഫാഷൻ ഗോൾഡ് അധികൃതർ നിക്ഷേപം സ്വീകരിച്ചത്.

ആർ.ഒ.സിയിൽനിന്ന് കമ്പനികളുടെ രേഖകൾ ലഭിച്ചതോടെ ഫാഷൻ ഗോൾഡിൽ നിയമ ലംഘനങ്ങൾ നടന്നോയെന്നതിൽ കൂടുതൽ വ്യക്തത കൈവരും. അതിനിടെ അന്വേഷണസംഘം കൂടുതൽ ഡയറക്ടർമാരെ ചോദ്യംചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാലിടങ്ങളിൽ തിരച്ചിലും നടത്തി രേഖകളും പിടിച്ചെടുത്തു. അതിനിടെ നിക്ഷേപ തട്ടിപ്പിൽ തൊണ്ണൂറ്റി രണ്ടാം എഫ്.ഐ.ആർ. പൊലീസ് രജിസ്റ്റർ ചെയ്തു.

2016ൽ ജൂവലറിയിൽ നിക്ഷേപിച്ച ഒൻപതര ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന ഉദിനൂർ സ്വദേശിനിയുടെ പരാതിയിൽ ചന്തേര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുസ് ലിം ലീഗ് കാസർകോട് ജില്ല പ്രവർത്തക സമിതി അംഗം ടി.കെ.പൂക്കോയ തങ്ങളെ ഒന്നാം പ്രതിയാക്കിയും എം.സി.കമറുദീൻ എംഎ‍ൽഎയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്.