കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് മുസ്ലിംലീഗ് നേതാവ് എം കെ മുനീർ. വഖഫ് ബോർഡ് നിയമന വിവാദത്തിൽ ലീഗിനെ വെല്ലുവിളിച്ചതിന് എതിരെയാണ് മുനീർ പ്രതികരിച്ചത്. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കടുത്ത പ്രതികരണവും മുനീർ നടത്തി. മുസ്ലിം ലീഗ് എന്തുചെയ്യണമെന്ന് എകെജി സെന്ററിലെ തീട്ടൂരം വേണ്ട. പിണറായിയുടെ ധാർഷ്ട്യം ലീഗിനോട് വേണ്ട. അത് വീട്ടിൽ വച്ചാൽ മതിയെന്നും മുനീർ പറഞ്ഞു.

മുഖ്യമന്ത്രിയുടേത് ഏറ്റവും തരംതാഴ്ന്ന രാഷ്ട്രീയമാണ്. ലീഗിന്റെ തലയിൽ കയറി നിരങ്ങേണ്ട. ലീഗ് ഓടിളക്കിയല്ല നിയമസഭയിൽ വന്നത്. ലീഗ് മിണ്ടണ്ട എന്നു പറഞ്ഞാൽ സഭയിൽ ഇടപെടേണ്ട എന്നാണോയെന്ന് മുനീർ ചോദിച്ചു. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്. ഇഎംഎസിന്റെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന പാർട്ടിയാണ്. പിണറായി വിജയന് സ്ഥലജല വിഭ്രാന്തിയാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളിയിൽ ലീഗ് സംസാരിച്ചാൽ വർഗീയ സംഘർഷമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രിസ്തീയ സമൂഹം പള്ളികളിൽ ഇടയലേഖനം വായിക്കാറില്ലേ? ഒരു സമുദായം മാത്രം ഒന്നും മിണ്ടാൻ പാടില്ലെന്ന് പറയുന്നു. മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. മതനിരാസം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് എന്നും മുനീർ പറഞ്ഞു.

കോഴിക്കോട് ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തത് സമ്മേളനവിജയം കണ്ട് പരിഭ്രാന്തരായിട്ടാണെന്നും മുനീർ പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്ത പതിനായിരത്തിലേറെ പേർക്കാണ് പൊലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്.