തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത സംഭവത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ചു മന്ത്രി എം എം മണി. ജലീൽ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് എം.എ മണി. ഇഡിയുടെ ചോദ്യം ചെയ്യൽ എന്നത് ഒരു നടപടിക്രമം മാത്രമാണ്. വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണ് കോൺഗ്രസുകാർ പ്രതിഷേധിക്കുന്നതെന്നും മന്ത്രി എം.എം മണി പറഞ്ഞു.

ഇഡി ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തുവന്നു. കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയാണ് കടകംപള്ളിയുടെ പ്രതികരണം. കോവിഡ് രോഗ ബാധ തലസ്ഥാനത്ത് വലിയ ഭീഷണി ഉയർത്തി മുന്നേറുന്ന സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ സാമൂഹിക വ്യാപനത്തിന് ഇടയാക്കിയേക്കുമെന്നും അദ്ദേഹം ആരോപിച്ചു. സങ്കുചിത രാഷ്ട്രീയം വച്ചാണ് ഇപ്പോൾ ആളുകൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്.

തലസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് കടക്കുന്ന ഘട്ടമാണ്. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ അതിന് ഉത്തരവാദികൾ സമരക്കാർ ആണെന്നും കടകംപള്ളി വിമർശിച്ചു. വിവിധയിടങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് ആവർത്തിച്ച അദ്ദേഹം ഒരു മന്ത്രിയെ ചോദ്യം ചെയ്തത് ഇത്ര വലിയ കാര്യമാണോ എന്നും മാധ്യമങ്ങളോട് ചോദിച്ചു. ഇതിന് മുമ്പും എത്ര മന്ത്രിമാർ ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ടെന്നും കടകംപള്ളി ചോദിച്ചു. എന്നാൽ, മന്ത്രി സ്വകാര്യ വാഹനത്തിൽ ചോദ്യം ചെയ്യലിന് പോയ വിഷയത്തോട് പ്രതികരിക്കാൻ കടകംപള്ളി സുരേന്ദ്രൻ തയ്യാറായില്ല. ജലീൽ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്നായിരുന്നു മന്ത്രി എം എം മണിയുടെ പ്രതികരണം. ചോദ്യം ചെയ്യൽ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ, മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. എന്നാൽ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമാണ്. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ്, യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു.

വളാഞ്ചേരിയിലെ ജലീലിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ച് പൊലീസ് റോഡിൽ തടഞ്ഞു. തൃശൂർ കമ്മീഷണർ ഓഫീസിലേക്ക് ബിജെപി -യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ ബി ഗോപാലകൃഷ്ണന് പരിക്കേറ്റു.