ചിറ്റാർ: വെഞ്ഞാറുംമൂടിലെ ഇരട്ടകൊലപാതകത്തിന്റെ ഭീതി നിലനിൽക്കുമ്പോൾ തന്നെയാണ് സമാനമായൊരു രാഷ്ട്രീയ കൊലപതകത്തിന്റെ 36ാം വാർഷികം വന്നെത്തിയിരിക്കുന്നത്. എസ്എഫ്ഐ നേതാവായിരുന്ന എംഎസ് പ്രസാദിന്റെ 36ാം രക്തസാക്ഷി വാർഷികമാണിന്ന്. വെഞ്ഞാറുംമൂട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളിലും എംഎസ് പ്രസാദിന്റെ കൊലപാതകത്തിലും രണ്ട് സാമ്യതകളാണുള്ളത്. ഒന്ന് പ്രതിസ്ഥാനത്ത് കോൺഗ്രസ് ആണെന്നുള്ളതും മറ്റൊന്ന് കൊലപാതകങ്ങൾ നടന്നത് തിരുവോണ നാളിലാണെന്നതും.

1984 സെപ്റ്റംബർ 7ന് തിരുവോണ ദിനത്തിലാണ് എസ്എഫ്ഐ പ്രവർത്തകനും കത്തോലിക്കേറ്റ് കോളേജ് യൂണിയന്റെ ചെയർമാനുമായിരുന്ന എംഎസ് പ്രസാദിനെ കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തുന്നത്. പത്തനംതിട്ട ജി്ല്ലയിലെ ചിറ്റാർ തടിഡിപ്പോയുടെ സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. പ്രസാദും ഡിവൈഎഫ്ഐ പ്രവർത്തകനായ പ്രസന്നനും സംസാരിച്ചു നിൽക്കെ പതിനഞ്ചോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം പ്രസാദും പ്രസന്നനും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചിറ്റാറിലെ സിനിമ തിയേറ്ററിന് സമീപത്ത് വെച്ച് പ്രസാദിനെ കീഴ്പ്പെടുത്തി കഠാരകൊണ്ട് കുത്തുകയായിരുന്നു.

കുത്തേറ്റിട്ടും എഴന്നേറ്റ് വീണ്ടും ഓടി സമീപത്തുണ്ടായിരുന്ന വാസു എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പ്രസാദ് വീടിന്റെ വാതിൽക്കൽ വീഴുകയും അവിടെ വെച്ച് മരണം ഉറപ്പാക്കും വരെ കൊലയാളികൾ അക്രമിക്കുകയുമായിരുന്നു. പ്രസാദ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിക്കുകയും ചെയ്തു.
ചരിത്രത്തിലാദ്യമായി കത്തോലിക്കേറ്റ് കോളേജിൽ എസ്എഫ്ഐ അധികാരത്തിലെത്തിയ വർഷമായിരുന്നു അത്. എംഎസ് പ്രസാദ് ചെയർമാനായും സിവി ജോസ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

അധികാരം നഷ്ടപ്പെട്ട കെഎസ്‌യു പ്രവർത്തകർ 1982 ഡിസംബർ 17ന് സിവി ജോസിനെ ക്യാമ്പസിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി. എംഎസ് പ്രസാദിനും അന്ന് മർദ്ദനമേറ്റു. അക്രമികളുടെ മർദ്ദനത്തിൽ പരുക്കേറ്റെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടു. ചികിത്സയിലിരിക്കെ തന്നെ സിവി ജോസിന്റെ കൊലയാളികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎസ് പ്രസാദ് നിരാഹാരം ആരംഭിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രി കിടക്കയിലും എംഎസ് പ്രസാദ് നിരാഹാരം തുടർന്നു. കൊലപാതകത്തിലെ ഒന്നാം സാക്ഷിയായിരുന്ന എംഎസ് പ്രസാദ്. അതിനാൽ തന്നെ സാക്ഷി പറയുന്നതിൽ നിരവധി തവണ എംഎസ് പ്രസാദിനെ വിലക്കാനുള്ള ശ്രമങ്ങൾ നടന്നു.

എങ്കിലും പൊലീസിൽ പ്രസാദ് സാക്ഷിമൊഴി നൽകി. പിന്നീട് കേസിന്റെ വിചാരണ നടക്കുന്നതിന് മുമ്പ് പലതവണ എംഎസ് പ്രസാദിനെ വകവരുത്താനുള്ള ശ്രമങ്ങൾ നടന്നു. പലപ്പോഴും പ്രസാദ് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തു. എന്നാൽ 1984ൽ ചിറ്റാറിൽ വെച്ച് നടന്ന അക്രമത്തിൽ എംഎസ് പ്രസാദ് കൊല്ലപ്പെടുകയയും ചെയ്തു. തിരുവനന്തപുരത്തെ വെഞ്ഞാറുമൂട്ടിൽ ഇക്കഴിഞ്ഞ തിരുവോണ നാളിൽ കൊല്ലപ്പെട്ട രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മരണത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന ഈ സമയത്ത് തന്നെയാണ് എംഎസ് പ്രസാദിന്റെ 36ാമത് ചരമവാർഷികവും വന്നെത്തുന്നത്.