കൊച്ചി: കോൺഗ്രസ്സിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്.തൃപ്പൂണിത്തുറ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടെന്ന് സ്വരാജ് ആരോപിച്ചു.

തൃപ്പൂണിത്തുറയിൽ കാലങ്ങളായി ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു സഖ്യം നിലനിൽക്കുന്നുണ്ട്. നിയമസഭയിലേക്ക് ബിജെപിക്കാർ കോൺഗ്രസിലേക്ക് വോട്ട് ചെയ്യുകയും പകരം നഗരസഭയിലേക്ക് ബിജെപിക്ക് കോൺഗ്രസുകാർ വോട്ട് ചെയ്യുകയും ചെയ്യുന്നതാണ് ആ സഖ്യമെന്നും എം. സ്വരാജ് പറഞ്ഞു.

എറണാകുളത്തെ ഫലം പുറമേ നിന്ന് നോക്കുമ്പോൾ കാര്യങ്ങൾ മനസ്സിലാവില്ല. രണ്ട് സീറ്റ് ബിജെപി ജയിച്ചത് തൃപ്പൂണിത്തുറയിലാണ്.തൃപ്പൂണിത്തുറ നഗരസഭയിൽ കോൺഗ്രസാണ് വിജയിച്ചത്. പക്ഷെ നഗരസഭയിലെ ആകെ 49 കൗൺസിലർമാരുണ്ട്. കോൺഗ്രസിന് 8 പേരാണ്. ബിജെപിക്ക് 15 ഉം.

നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ഉള്ള വോട്ടിങ് നിലയല്ല അവിടെ നഗരസഭയിൽ വന്നത്.നഗരസഭയിൽ ബിജെപിക്ക് കോൺഗ്രസുമാർ കൂട്ടമായി വോട്ട് ചെയ്യും. അത് കാലങ്ങളായി നിലനിൽക്കുന്നതാണ്. ബിജെപിക്ക് കൂടിയത് കോൺഗ്രസിൽ നിന്നും പോയതാണ് സ്വരാജ് പറഞ്ഞു.കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ വലിയ മുന്നേറ്റമാണ് എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞത്. അത് തൃക്കാക്കരയിലും പ്രതിഫലിക്കുമെന്നും എം. സ്വരാജ് കൂട്ടിചേർത്തു.