തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയെ പരിഹസിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്. വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധി ഹോട്ടലുകൾ സന്ദർശിക്കുന്നതിനെക്കുറിച്ചും ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളെയുമാണ് സ്വരാജ് പരിഹസിച്ചത്. എസ്എഫ്ഐ തൃശൂർ ജില്ലാ സമ്മേളന ചടങ്ങിൽ വച്ചാണ് സ്വരാജിന്റെ പരിഹാസം.

എം സ്വരാജ് പറഞ്ഞത്: ''മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടിലെ അക്ഷരങ്ങളുടെ ഏറ്റവും വലിയ വലുപ്പം, അത് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ നിശ്ചയിച്ച ദിവസമായിരുന്നു. രാഗാ യുഗം എന്നായിരുന്നു തലക്കെട്ട്. പത്രം നിറഞ്ഞ് നിന്ന് അത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ പോകുന്നുയെന്നാണ് പ്രചരിപ്പിച്ചത്. ചരിത്രത്തിൽ നിന്ന് ആദ്യമായി കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി. ആളുകൾ കരുതി തരകേടില്ല. തത്കാലം രാഷ്ട്രീയമൊക്കെ മറക്കാം.ആദ്യമായി ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ അവസരം കിട്ടിയിരിക്കുകയാണ്. അങ്ങനെയൊക്കെയാണ് അദ്ദേഹം അവിടെ വിജയിച്ചത്.

പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വോട്ട് ചെയ്തവർക്ക് മനസിലായി പ്രധാനമന്ത്രിയാകാൻ വേണ്ടിയല്ല അദ്ദേഹം വന്നത്. എംപിയാകാൻ വന്നതാണെന്ന്. ഏതായാലും ആ കാലം അങ്ങനെ കടന്നുപോയി.''ശേഷം വർഷത്തിൽ ഒരിക്കൽ അദ്ദേഹം വയനാട്ടിൽ വരും. ആർക്കും ഒരു പരാതിയുമില്ല. മാധ്യമങ്ങൾ തൃപ്തരാണ്. വയനാട്ടിൽ അദ്ദേഹം വരുന്ന വഴിക്ക് ഒരു ചായക്കടയിൽ കയറും. ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് പറയും. ഒരു പഴംപൊരി തിന്നും. എന്നിട്ട് നല്ല പഴംപൊരിയാണെന്ന് പറയും. നല്ല പഴംപൊരി, നല്ല ചായ.

അടുത്ത തവണ വരുമ്പോൾ വെറൊരു കടയിൽ കയറും. ഒരു കാപ്പി കുടിക്കും. നല്ല കാപ്പിയാണെന്ന് പറയും. ഒരു പൊറോട്ട തിന്നും. നല്ല പൊറോട്ടയാണെന്ന് പറയും. പിറ്റേ ദിവസം മനോരമ, നല്ല പൊറോട്ട നല്ല കാപ്പി, ചായ കാപ്പി, പഴംപൊരി പൊറോട്ട. ഇത് മാത്രമായിരിക്കും വന്നിട്ടുള്ള വാർത്ത. എന്തൊരു ചായ എന്തൊരു ചായ കുടി, എന്തൊരു പൊറോട്ട തീറ്റി. എന്തൊരു ജീൻസ്, എന്തൊരു ഷർട്ട്. ഇതായിരിക്കും വാർത്തകൾ.'