ചെന്നൈ: സംഗീതസംവിധായകൻ എആർ റഹ്മാന് നികുതി വെട്ടിപ്പ് കേസിൽ കോടതി നോട്ടീസ് അയച്ചു. ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടിയുടെ പ്രതിഫല തുക വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. അപ്പീൽ അം​ഗീകരിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഓസ്കാർ പുരസ്കാര ജേതാവിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.

യു കെ ആസ്ഥാനമായ ലിബ്ര മൊബൈൽസ് റിങ് ടോൺ കംപോസ് ചെയ്ത് നൽകിയതിന്റെ പ്രതിഫലം റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നൽകിയതെന്നും ഇത് നികുതിവെട്ടിക്കാനായിരുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 2010 ലാണ് എആർ റഹ്മാൻ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ടി റിങ് ടോൺ കമ്പോസ് ചെയ്തത്. 2015 ലാണ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ലിബ്ര മൊബൈൽസ് റിങ് ടോൺ കംപോസ് ചെയ്ത് നൽകിയതിനായി 2011-12 കാലഘട്ടത്തിൽ 3.47 കോടി രൂപ പ്രതിഫലമായി ലഭിച്ചത്. ഈ പണം റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നൽകിയത് നികുതിവെട്ടിക്കാനായിരുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

മൂന്നു വർഷത്തെ കരാറാണ് കമ്പനിയുമായി ഉണ്ടായിരുന്നത്. തനിക്കുള്ള പ്രതിഫലം എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് അയച്ചാൽ മതിയെന്ന് റഹ്മാൻ പറയുകയായിരുന്നെന്നും വകുപ്പ് വ്യക്തമാക്കുന്നു. റഹ്മാന്റെ അക്കൗണ്ടിൽ വന്നിരുന്നെങ്കിൽ നികുതി അടയ്ക്കേണ്ടിവരുമായിരുന്നെന്നും എന്നാൽ ട്രസ്റ്റിന് നൽകിയതോടെ ടാക്സ് ഈടാക്കാനാവില്ല. ചാരിറ്റി സംഘടനകളെ ഇൻകം ടാക്സ് നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.