മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തിൽ ഉലച്ചിൽ വീഴ്‌ത്തി കോൺഗ്രസ് നേതാക്കളുടെ പരാമർശനങ്ങൾ. ഇപ്പോഴത്തെ സഖ്യം അഞ്ച് വർഷത്തേക്ക് മാത്രമുള്ളതാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടൊലെ വ്യക്തമാക്കി. ഈ സഖ്യം ഒരിക്കലും സ്ഥിരം സംവിധാനമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രബല പാർട്ടികളായ എൻ.സി.പി., കോൺഗ്രസ്, ശിവസേന, ബിജെപി. പാർട്ടികളെല്ലാം കഴിഞ്ഞ കാലങ്ങളിൽ സ്വതന്ത്രമായി തന്നെയാണ് മത്സരിച്ചിട്ടുള്ളത്.

2019 ൽ മഹാ വികാസ് അഘാഡി രൂപീകരിക്കുന്നത് ബിജെപിയെ അധികാരത്തിൽ തടയുന്നതിന് വേണ്ടിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മഹാ വികാസ് അഘാഡി സ്ഥിരം സംവിധാനമല്ല. എല്ലാ പാർട്ടികൾക്കും സ്വന്തമായി അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള അവകാശമുണ്ട്,' പടോലെ പറഞ്ഞു. കോൺഗ്രസ്-ശിവസേന-എൻ.സി.പി. പാർട്ടികളാണ് മഹാ വികാസ് അഘഡിയിലുള്ളത്.

ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന, എം വിഎ. സർക്കാർ രൂപീകരിക്കുന്നതിനായി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം എൻ.സി.പിയുമായും കോൺഗ്രസുമായും സഖ്യം ഉണ്ടാക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ബിജെപിയുമായുള്ള സഖ്യത്തിൽ നിന്ന് സേന വേർപിരിഞ്ഞത്.

അതേസമയം സംസ്ഥാനത്ത് വരാനിരിക്കുന്ന മുംബൈ സിവിക് ബോഡി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാനാ പടോലെ പറഞ്ഞിട്ടുണ്ട്. ഹൈക്കമാന്റ് അനുവദിച്ചാൽ താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ശിവസേനയും എൻ.സി.പിയും രംഗത്തെത്തിയിരുന്നു.

'മഹാവികാസ് അഘാഡിയിലെ ഒരു സുഹൃത്ത്, കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറയുന്നു തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന്. അവർ സർക്കാരിന്റെ ഭാഗമായിരിക്കും, പക്ഷെ അവർക്ക് ഒറ്റയ്ക്ക് മത്സരിക്കണം. നിങ്ങൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം. അതിന് ശേഷം ബാക്കിയുള്ള രണ്ട് പാർട്ടികൾ ഭാവിയെക്കുറിച്ച് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചോളാം,' ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.