മുംബൈ: മഹാരാഷ്ട്രയിൽ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചു. വിഐപി സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം എടുത്തത്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎൻഎസ് നേതാവ് രാജ് താക്കറെ, കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ എന്നിവർ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയാണ് വെട്ടിക്കുറച്ചത്. മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെയും മുൻ മുഖ്യമന്ത്രി നാരായൺ റാണെയുടെയും സുരക്ഷ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന് Z+ കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം ഉൾപ്പെടെയുള്ളതാണ് ഇത്. ഇപ്പോഴിത് Y+ ലേക്ക് ചുരുക്കുകയാണ് ചെയ്തത്. അതിനാൽ തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ പരിരക്ഷ ഉണ്ടായിരിക്കില്ല. ഫഡ്‌നാവിസിന്റെ ഭാര്യയുടെയും മകളുടെയും സുരക്ഷ Y+ ൽ നിന്ന് X ലേക്ക് തരംതാഴ്‌ത്തി. കൂടാതെ മഹാരാഷ്ട്ര നവനിർമ്മാൺ സേനാ നേതാവ് രാജ് താക്കെറെയുടെ സുരക്ഷ Y+ ആക്കി കുറച്ചു.

സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ ബിജെപി രംഗത്തുവന്നു. നടപടി തികച്ചും നിർഭാഗ്യകരമാണെന്നും ശിവസേന നേതൃത്വം നൽകുന്ന കൂട്ടുകക്ഷി സർക്കാരിന്റെ പ്രതികാര നടപടിയാണിതെന്നും പാർട്ടി വക്താവ് കേശവ് ഉപാധ്യായ് പറഞ്ഞു. അതിനിടെ, തന്റെ സുരക്ഷ വെട്ടിക്കുറയ്ക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രമുഖ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തിയതോടെയാണിത്.

വിഐപികൾക്ക് നൽകിയിട്ടുള്ള സുരക്ഷ ഇടക്കിടെ അവലോകനം ചെയ്യാറുണ്ടെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. 'കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ് ഇത്. 2019ലാണ് അവസാന അവലോകന യോഗം നടന്നത്. കോവിഡ് -19 കാരണം 2020 ൽ ഇത്തരത്തിലുള്ള യോഗങ്ങളൊന്നും നടന്നില്ല. ചില വിഐപികൾക്ക് അവർ ചുമതല വഹിക്കുന്ന സ്ഥാനങ്ങളുടെ പ്രത്യേകതമൂലം ഭീഷണി ഉണ്ടാവാറുണ്ട്. എന്നാൽ സ്ഥാനങ്ങൾ ഒഴിയുമ്പോൾ സ്വഭാവിമായും ഭീഷണിയും മാറുന്നു' - സർക്കാർ പ്രതിനിധി പറഞ്ഞു.