മുംബൈ: യുവതിയേയും കാമുകനെയും ട്രാക്ടർ കയറ്റി കൊലപ്പെടുത്തിയത് യുവതിയുടെ ഭർതൃപിതാവ്. മഹാരാഷ്ട്രയിലെ ജൽനയിലാണ് ഈ മാസം 28ന് 32കാരിയായ മരിയ ലാൽസാരെയും ഇവരുടെ കാമുകൻ 27കാരനായ ഹർബക് ഭാഗവതും റോഡപകടത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തിനിടെയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് ഇതെന്ന് തെളിഞ്ഞത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും കാമുകനെയും ഇടിച്ചു വീഴ്‌ത്തിയശേഷം ശരീരത്തിലൂടെ ട്രാക്ടർ കയറ്റിയിറക്കിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മരിയയുടെ ഭർതൃ പിതാവ് ബത്വൽ സമ്പത് ലാൽസാരെ, ഭർതൃ സഹോദരൻ വികാസ് ലാൽസാരെ എന്നിവരെ അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

പത്തുവർഷം മുൻപ് ഭർത്താവ് മരിച്ച മരിയ ലാൽസാരെ ഭർത്താവിന്റെ ബന്ധുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. അയൽവാസിയായ ഹർബക് ഭാഗവതുമായി മരിയ പ്രണയത്തിലായതോടെ കുടുംബം എതിർപ്പുമായി രംഗത്തെത്തി. വിവാഹിതനായ ഹർബക്കുമായി മരുമകൾ അടുക്കുന്നത് ഇവർക്കു അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മരിയയുടെ ബന്ധുക്കൾ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് ഹർബക് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മാർച്ച് 30ന് മരിയയും ഹർബക്കും ഗുജറാത്തിലേക്ക് ഒളിച്ചോടി. മരിയയെ കാണാനില്ലെന്ന ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയും ഇരുവരെയും തിരികെ ഗ്രാമത്തിലെത്തിക്കുകയും ചെയ്തു.

ഒക്ടോബർ 28ന് ഗ്രാമത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ ട്രാക്ടറിലെത്തിയ വികാസ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു‌വീഴ്‌ത്തി ഇവരുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. സംഭവം ദുരഭിമാനക്കൊലയാണെന്നും വിധവയായ മരുമകൾ അയൽവാസിയും വിവാഹിതനുമായ ഹർബക് ഭാഗവത്തിനൊപ്പം ഒളിച്ചോടുകയും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറയുന്നു.