തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം 'അച്ഛൻ സ്വാമി'യെ പൊലീസ് കുടുക്കിയത് തന്ത്രപൂർവ്വം.

രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത് ഭക്തരെന്ന വ്യാജേന മഫ്തിയിലെത്തിയായിരുന്നു. തൃശൂർ കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവിനെയാണ് (39) മാള ഇൻസ്‌പെക്ടർ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുെണ്ടന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

വിവിധ മതങ്ങൾ ഒരേ കുടക്കീഴിൽ എന്ന ആശയം പ്രചരിപ്പിച്ചായിരുന്നു രാജീവിന്റെ തട്ടിപ്പുകൾ. യുട്യൂബിലൂടെ വരെ പരസ്യം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ വ്യാജ സിദ്ധനെ തേടിയെത്തി. കൽപ്പണിക്കാരനായിരുന്ന രാജീവാണ് സ്വാമിയായി മാറിയത്. അതിവേഗം സമ്പത്തുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് മന്ത്രവാദത്തിലേക്കും പൂജയിലേക്കും തിരിഞ്ഞതോടെ വീട്ടിൽ തന്നെ ക്ഷേത്രവും ഒരുക്കിയത്. കുറഞ്ഞ കാലംകൊണ്ടു കോടീശ്വരനായി. വിലയേറിയ വാഹനങ്ങളും സ്വന്തമാക്കി. ആഡംബര ജീവിതത്തിലുമായി. പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശരീരഭാഗങ്ങളിൽ നാണയം വെച്ചുള്ള പ്രത്യേക പൂജകൾ ഇയാൾ ചെയ്തിരുന്നു.

പൂജാ സമയത്ത് തന്നെ 'അച്ഛൻ സ്വാമി' എന്ന് മാത്രമേ വിളിക്കാവൂവെന്നാണ് ഇയാൾ നിർദ്ദേശിച്ചിരുന്നത്. ഇതിനിടെയായിരുന്നു ലൈംഗിക പീഡനം. ലൈംഗിക ചൂഷണം നടക്കുന്നതറിഞ്ഞ പൊലീസ് വ്യാജ സിദ്ധനെ നിരീക്ഷണത്തിൽ നിർത്തിയിരുന്നു. പോക്‌സോ പരാതി ലഭിച്ചതിനെ തുടർന്ന് ഭക്തരെന്ന വ്യാജേന ക്ഷേത്രത്തിൽ പ്രവേശിക്കുകയായിരുന്നു. പൊലീസ് വലവിരിച്ചതറിഞ്ഞ് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.

അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞ് ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമിയാണ് കുടുങ്ങുന്നത്. വിശ്വാസികൾ അച്ഛൻ സ്വാമി എന്നു വിളിക്കുന്ന തൃശൂർ കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവാണ് പതിനേഴുകാരിയെ പീഡിപ്പിച്ചത്. വീട്ടിൽതന്നെയായിരുന്നു ക്ഷേത്രം. ഇവിടെ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും.

കൽപ്പണിക്കാരനായിരുന്ന ഇയാൾ വർഷങ്ങൾക്കുമുമ്പ് മടത്തുംപടിയിലെ ഒരു ക്ഷേത്രത്തിൽ പരികർമിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. പരികർമിയുടെ മരണശേഷമാണ് സ്വന്തമായി പൂജയും കർമങ്ങളും ചെയ്യാനാരംഭിച്ചത്.