മുംബൈ: തെങ്ങ് ദേഹത്ത് വീണ് 13 കാരന് ദാരുണാന്ത്യം.കണ്ണൂർ കക്കാട് സ്വദേശി സുജിത്തിന്റെ മകനായ അനിരുദ്ധാണ് മരിച്ചത്.വഴിയരികിലെ തെങ്ങ് താഴ്ഭാഗം ഒടിഞ്ഞ് ദേഹത്തേക്ക് പതിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.കൂട്ടുകാർ വിളിച്ചപ്പോൾ ആൾത്തിരക്കില്ലാത്ത റോഡിൽ പട്ടം പറത്താൻ പോയതായിരുന്നു.അന്ധേരിക്കടുത്ത് സഹർ വില്ലേജിലായിരുന്നു താമസം.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 18,000 തവണയാണ് തെങ്ങ് വീണുള്ള അപകടങ്ങൾ മുംബൈ കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തത്. അപകടാവസ്ഥയിലുള്ള തെങ്ങുകൾ മുറിച്ച് മാറ്റണമെന്ന ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും അതെല്ലാം കോർപ്പറേഷൻ അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

2018ൽ കോർപ്പറേഷൻ നടത്തിയ കണക്കെടുപ്പിൽ 29 ലക്ഷം തെങ്ങുകൾ നഗരത്തിലുണ്ട്. ചുറ്റും കെട്ടിടങ്ങൾ നിറഞ്ഞ, വേരോടാൻ ഇടമില്ലാത്തിടത്താണ് തെങ്ങുകൾ ഇങ്ങനെ വളരുന്നത്. ഭൂരിഭാഗവും എങ്ങനെയെല്ലാമോ വളർന്ന് വന്നത്. കൃത്യമായ പരിപാലനമില്ല. മഴക്കാലത്ത് മണ്ണൊലിച്ച് പോയി എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലാണ് പലതും. ആശങ്കയിലാണ് കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.