മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസിന് മലയാളി ബന്ധവും സംസയത്തിൽ. മലയാളിയെന്ന് കരുതുന്ന ശ്രേയസ് നായരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. ആര്യനും അർബാസ് മർച്ചന്റിനും ശ്രേയസ് നായരാണ് മയക്കുമരുന്ന് നൽകിയതെന്നാണ് കരുതുന്നത്. ഞായറാഴ്ചയാണ് ശ്രേയസിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ വാട്‌സ്ആപ്പ് ചാറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രേയസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.

ആര്യന്റെയും അർബാസിന്റെ മൊബൈൽ ചാറ്റിൽനിന്നാണ് ശ്രേയസിന്റെ വിവരം എൻസിബിക്കു ലഭിച്ചത്. ഇവർ മൂവരും മുമ്പും ചില പാർട്ടികളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റിൽനിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആര്യനുൾപ്പെടെയുള്ളവർ പോയ ആഡംബരക്കപ്പലിൽ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.

ആരാണ് ലഹരിമരുന്നു നൽകിയതെന്ന് ആര്യനും അർബാസും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എൻസിബി ആര്യനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാർട്ടി നടത്തിയത്. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുന്മുൻ ധമേച്ച എന്നിവരാണ് എൻ.സി.ബി ചോദ്യം ചെയ്തുവരുന്നത്.

നൂപുർ സതിജ, ഇഷ്മീത് സിങ് ഛദ്ദ, മോഹക് ജയ്സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കർ എന്നിവരാണ് മറ്റ് പ്രതികൾ. ഇവരിൽ നിന്ന് കൊക്കെയ്ൻ, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്. കപ്പലിൽ നടക്കുന്ന പാർട്ടിയിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

അതിനിടെ കഴിഞ്ഞ നാലുവർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആര്യൻ ഖാന്റെ വെളിപ്പെടുത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യൻ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനിടെ എൻ.സി.ബി. ഉദ്യോഗസ്ഥർക്ക് മുന്നിൽ ആര്യൻ ഖാൻ പൊട്ടിക്കരഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചോദ്യം ചെയ്യലിലുടനീളം ആര്യൻ തുടർച്ചയായി കരഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതിനിടെ, ആര്യൻ ഖാന്റെ ലെൻസ് കെയ്‌സിൽ നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എൻ.സി.ബി. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. യുവതികളുടെ സാനിറ്ററി പാഡുകൾക്കിടയിൽനിന്നും മരുന്ന് പെട്ടികളിൽനിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ചരസ്, എം.ഡി.എം.എ, കൊക്കെയ്ൻ തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവർ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നുകളെ സംബന്ധിച്ച് ആര്യനും സുഹൃത്തുക്കളും നടത്തിയ വാട്‌സാപ്പ് ചാറ്റുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. 13 ഗ്രാം കൊക്കെയ്നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും അഞ്ച് ഗ്രാം എംഡിയുമാണ് പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻസിബി കോടതിയെ അറിയിച്ചു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നും എൻസിബി കോടതിയിൽ പറഞ്ഞു.

ആര്യൻ ഖാനാണ് കേസിലെ ഒന്നാം പ്രതി. ആര്യനെയും രണ്ട് സുഹൃത്തുക്കളെയും മുംബൈ കോടതി ഒരു ദിവസത്തേക്ക് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ആര്യനടക്കം എട്ട് പേരുടെ അറസ്റ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രേഖപ്പെടുത്തിയത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ 'സംഗീത യാത്ര'യ്ക്കായി പുറപ്പെട്ട കോർഡീലിയ ആഡംബര കപ്പലിലാണ് എൻസിബി സംഘം റെയ്ഡ് നടത്തിയത്. കപ്പലിൽ നിരോധിത മയക്കുമരുന്നുകൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.