ദമ്മാം: സൗദി അറേബ്യയിൽ ഡ്രൈവർ ആണെങ്കിൽ പോലും നിയമത്തിന്റെ കാർക്കശ്യം കാരണം മലയാളികൾ അഴിക്കുള്ളിൽ അകപ്പെടാറുണ്ട്. അത്തരത്തിൽ ദുരിതാവസ്ഥയിൽ പെട്ടത് കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ യുവാവാണ്. അഞ്ച് വർഷത്തോളമായി ജയിലിൽ കഴിഞ്ഞു വന്ന യുവാവിന് ഒടുവിൽ മോചനം ലഭിച്ചു. എലോക്കര സ്വദേശി സിറാജാണ് അഞ്ചു വർഷത്തെ ജയിൽവാസത്തിന് ശേഷം നാട്ടിലേത്തി എത്തുന്ന്ത.

സൗദിയിലെ ത്വാഇഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സിറാജിന്റെ ജീവിതം മാറ്റി മറിച്ചത് അഞ്ചു വർഷം മുമ്പ് നടന്ന വാഹനാപകടമാണ്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് രണ്ട് അറബ് വംശജർ മരണപ്പെട്ടതിനെ തുടർന്നാണ് സിറാജ് ജയിലിൽ ആയത്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാതായതോടെ നിയമം കടുകട്ടിയായി.

അപകടത്തിന്റെ കാരണം ഡ്രൈവറുടെ മേൽ ചാർത്തപ്പെട്ടതോടെ കോടതി അപകടത്തിൽ മരിച്ചവർക്ക് ദയാധനം നൽകാൻ വിധിക്കുകയായിരുന്നു. ഏകദേശം 75 ലക്ഷം രൂപക്ക് തുല്യമായ റിയാൽ നൽകിയാൽ മാത്രമേ സിറാജിന്റെ മോചനം സാധ്യമാകുമായിരുന്നുള്ളു. കാൻസർ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ മകളും ഉൾക്കൊള്ളുന്ന കുടുംബത്തിന്റെ ആകെയുള്ള കിടപ്പാടം വിറ്റാൽ പോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു.

തുടർന്ന് കുടുംബം കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സഹായമഭ്യർത്ഥിച്ച് സമീപിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് ഐ.സി.എഫ് സൗദി നാഷണൽ കമ്മറ്റി വിഷയത്തിൽ ഇടപെടുകയായിരുന്നു. സിറാജിന്റെ കുടുബത്തിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് ദയാധനത്തിൽ കുറവുവരുത്തണമെന്ന അപേക്ഷയുമായി കോടതിയെ സമീപിക്കുകയും ബന്ധുക്കളോട് അഭ്യർത്ഥന നടത്തുകയും ചെയ്തു. തുടർന്ന് മരിച്ചവരുടെ കുടുംബം 33 ലക്ഷം രൂപയായി ദയാധനത്തിൽ ഇളവ് വരുത്തി.

എന്നാൽ ഈ തുകയും നൽകാൻ ബന്ധുക്കൾക്ക് കഴിയാത്തതിനെ തുടർന്ന് ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റി സിറാജിന്റെ മോചനത്തിന് വേണ്ടി പണം സ്വരൂപിക്കാൻ രംഗത്ത് ഇറങ്ങുകയായിരുന്നു. പണം നൽകിയതോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം സിറാജിനെ മോചിപ്പിച്ചു. ഇതേ തുടർന്നാണ് അദ്ദേഹത്തിന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം നാട്ടിലേക്ക് പറക്കും. ജയിൽ മോചിതനായ സിറാജ് കേരള മുസ്ലിം ജമാഅത്തിനും ഐ.സി.എഫ് സഊദി നാഷണൽ കമ്മിറ്റിക്കും നന്ദി പറഞ്ഞു.