കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയം തിളച്ചു മറിയുകയാണ്. അധികാരം പിടിക്കാൻ വേണ്ടി സകല അടവും പുറത്തെടുത്തിരിക്കയാണ് ബിജെപി. മമത ബാനാർജിയാകട്ടെ എളുപ്പം കീഴടങ്ങില്ലെന്ന് പറഞ്ഞ് അതിശക്തമായ പോരാട്ടത്തിലും. ടാഗോറും നേതാജിയുമെല്ലാം ബംഗാളിൽ പ്രചരണ വിഷയണ്. നരേന്ദ്ര മോദി വസ്ത്രം ധരിക്കുന്നത് പോലും ടാഗോറിന്റെ മാതൃകയിലാണ്. ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനാഘോഷം കൊൽക്കത്തയിൽ വിപുലമായി ആഘോഷുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനിർജിയും ഒരു വേദിയിൽ എത്തുകയും ചെയ്തിരുന്നു.

ഈ വേദിയിൽ വെച്ച് മമത ബാനർജി ക്ഷിപ്ര കോപിയായ കാഴ്‌ച്ചയും കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത നേതാജി അനുസ്മരണ വേദിയിലാണ് മമത ബാനർജി പ്രകോപിതയായത്. കാണികൾക്കിടയിൽനിന്ന് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായതാണ് മമതയെ പ്രകോപിപ്പിച്ചത്. 'സർക്കാർ പരിപാടിക്ക് അന്തസ്സുണ്ടാകണമെന്നാണ് ഞാൻ കരുതുന്നത്. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല. ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയിൽ ഞാൻ തുടർന്ന് സംസാരിക്കുന്നില്ല', മമത പറഞ്ഞു. തുടർന്ന് അവർ പ്രസംഗം മതിയാക്കി. മമതയുടെ രോഷം കണ്ട് മോദിയും മൗനം പാലിക്കുകയായിരുന്നു.

മമതാ ബാനർജിയെ പ്രസംഗിക്കാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ കാണികൾ 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങൾ മുഴക്കിയതാണ് മമതയെ രോഷാകുലയാക്കിയത്. നേതാജിയുടെ 125-ാം ജന്മദിനാഘോഷം പശ്ചിമ ബംഗാളിൽ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായി മാറിയിരിക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന നേതാജിയുടെ ജന്മദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രദാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെത്തിയിരുന്നു. കൊൽക്കത്തയിലെ വിക്ടോറിയ മെമോറിയലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയെ പ്രസംഗിക്കാനായി ക്ഷണിച്ചപ്പോഴാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.

രാവിലെ മുതൽ തന്നെ പശ്ചിമബംഗാളിൽ പല സ്ഥലങ്ങളിലും സംഘർഷം ഉണ്ടായിരുന്നു. ഹൗറയിൽ നേതാജി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രകടനത്തിൽ ബിജെപി. - തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. കേന്ദ്ര സർക്കാർ ഇന്നത്തെ ദിവസം പരാക്രം ദിവസായാണ് ആചരിക്കുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസുകാർ ഇത് ദേശ്നായക് ദിവസായാണ് കൊണ്ടാടുന്നത്. വ്യത്യസ്ത പരിപാടികളും സംസ്ഥാന സർക്കാർ ഇന്ന് ആസൂത്രണം ചെയ്തിരുന്നു.

പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ പാരമ്പര്യം ഏറ്റുപിടിക്കാനുള്ള ഒരു ശ്രമമാണ് ബിജെപിയും തൃണമൂലും നടത്തുന്നത്. കേന്ദ്രസർക്കാറിനെതിരെ കടുത്ത വിമർശനവും മമത ബാനർജി ഉന്നയിച്ചിരുന്നു. നേതാജിയുടെ ജന്മവാർഷികം ദേശീയ അവധിയായി പ്രഖ്യാപിക്കാത്ത കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നതായും മമത പറയുകയുണ്ടായി.

നിങ്ങൾ പുതിയ പാർലമെന്റ് നിർമ്മിക്കുകയും പുതിയ വിമാനങ്ങൾ വാങ്ങുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് നേതാജിക്ക് സ്മാരകം നിർമ്മിക്കാത്തത്- മമത ചോദിച്ചു. 'നിങ്ങൾക്ക് ഏത് തുറമുഖത്തിനു വേണമെങ്കിലും ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകാം. ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ രാജീവ് ഗാന്ധിയെ കൊണ്ട് കൊൽക്കത്ത വിമാനത്താവളത്തിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യിക്കാൻ എനിക്ക് സാധിച്ചു', മമത പറഞ്ഞു. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകാൻ കഴിഞ്ഞ കഴിഞ്ഞ ജൂണിൽ കേന്ദ്രം കൈക്കൊണ്ട തീരുമനത്തെ സൂചിപ്പിച്ചായിരുന്നു മമതയുടെ പരാമർശം.

നേതാജിയുടെ ആശയത്തിൽ രൂപവത്കരിക്കപ്പെട്ട ആസൂത്രണ കമ്മിഷൻ കേന്ദ്രസർക്കാർ ഇല്ലാതാക്കിയെന്നും പകരം നിതി ആയോഗ് കൊണ്ടുവന്നെന്നും മമത വിമർശിച്ചു. ആസൂത്രണ കമ്മിഷനെ കേന്ദ്രം തിരികെ കൊണ്ടുവന്നേ മതിയാകൂവെന്നും അവർ പറഞ്ഞു.