ചെന്നൈ: ചെന്നൈയിലെ ഭൂമി ഇടപാടിലെ നൂലാമാലകളിൽ കുരുങ്ങി കോടതി കയറുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ചെന്നൈ ചെങ്കൽപ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ ഭൂമി ഇടപാടാണ് താരത്തിന് വർഷങ്ങളായി തലവേദന ആയിരിക്കുന്നത്. മുമ്പ് തന്നെ വിവാദങ്ങൾക്ക് ഇടയാക്കി കോടതി കയറി ഈ സ്ഥല ഇടപാട് വീണ്ടും കോടതി കരയറുകയാണ്. മമ്മൂട്ടിയുടെ കുടുംബം കൈവശം വെക്കുന്ന ഭൂമി പിടിച്ചെടുക്കാനുള്ള കമ്മിഷണർ ഓഫ് ലാൻഡ് അഡ്‌മിനിസ്‌ട്രേഷൻ (സിഎൽഎ) നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞത് താരത്തിന് ആശ്വാസം പകരുന്നാണ്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്നാണ് കോടതി നിർദ്ദേശം.

'സത്യം പുറത്തുവരണം, എന്നാൽ കോടതി ഉത്തരവുണ്ടാകുന്നത് വരെ മമ്മൂട്ടിക്കും കുടുംബത്തിനുമെതിരെ നടപടിയെടുക്കരുത്,'' എന്നാണ് കോടതി പറഞ്ഞത്. ചില പൊരുത്തക്കേടുകൾ വരുത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 1927ൽ 247 ഏക്കർ വരുന്ന പാട്ടഭൂമിയുടെ ഭാഗമായിരുന്നു ഭൂമിയെന്നാണ് മമ്മൂട്ടി കോടതിയെ അറിയിച്ചിരിക്കുന്നത്. അതിന് ശേഷം കാലാകാലങ്ങളായി വസ്തുവിന്റെ വിൽപ്പനയും കൈമാറ്റവും നടന്നിട്ടുണ്ടെന്നും മമ്മൂട്ടി കോടതിയിൽ വ്യക്തമാക്കി.

തമിഴ്‌നാട് സർക്കാരിന്റെ സംരക്ഷിത വനഭൂമിയായ 40 ഏക്കർ വാങ്ങിയ കേസിലാണ് കോടതിയുടെ താൽക്കാലിക പരിരക്ഷ മമ്മൂട്ടിക്ക് കിട്ടുന്നത്. കുറുഗുഴിപ്പള്ളം ഗ്രാമത്തിലാണ് ഇരുവുടെയും പേരിലുള്ള 40 ഏക്കർ ഭൂമിയുള്ളത്. ഇത് പിടിച്ചെടുക്കാനുള്ള ലാൻസ് അഡ്‌മിനിസ്‌ട്രേഷൻ കമ്മീഷന്റെ നീക്കത്തെയാണ് കോടതി തടഞ്ഞത്.

ലാൻസ് അഡ്‌മിനിസ്‌ട്രേഷൻ കമ്മീഷൻ ഉത്തരവിനെതിരെ മമ്മൂട്ടിയും കുടുംബവും സമർപ്പിച്ച ജോയന്റ് റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്. നിലവിൽ കേസിൽ മമ്മൂട്ടിക്കും ദുൽഖറിനും എതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

1997ൽ കബാലി പിള്ള എന്ന വ്യക്തിയിൽ നിന്നാണ് വസ്തു വാങ്ങിയത്. 1927ൽ 247 ഏക്കർ വരുന്ന പാട്ടഭൂമിയുടെ ഭാഗമായിരുന്നു ഈ ഭൂമിയെന്നും മമ്മൂട്ടി കോടതിയെ അറിയിച്ചു. കച്ചവടത്തിന് ശേഷം കബാലി പിള്ളയുടെ മക്കൾ ഭൂമി ഇടപാടുകൾ റദ്ദ് ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് 2007ൽ കേസ് കോടതിയിലെത്തുന്നത്. അന്ന് മമ്മൂട്ടി ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടി. എന്നാൽ, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 4 മാസം മുൻപു സിഎൽഎ നീക്കം തുടങ്ങിയതോടെയാണു കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.

1996ൽ തിരുവണ്ണാമലൈ അസിസ്റ്റൻഡ് സെറ്റിൽമെന്റ് ഓഫീസർ കബാലി പിള്ളയുടെ മക്കൾക്ക് നൽകിയ പട്ടയം 1997ൽ ലാൻസ് കമ്മീഷണറായിരുന്ന ഉദ്യോഗസ്ഥർ റദ്ദ് ചെയ്തതോടെയാണ് മമ്മൂട്ടി കോടതി കയറേണ്ടി വന്നത്.