തൃശൂർ : അന്തിക്കാട് ബീവറേജ് ഔട്ട് ലെറ്റിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം യുവാവ് പിടിയിൽ. കൊലപാതക കേസുകൾ അടക്കം ജില്ലയിലെ നിരവധി കേസുകളിൽ പ്രതിയായ അരിമ്പൂർ സ്വദേശി പണിക്കെട്ടി വീട്ടിൽ കുഞ്ഞൻ എന്ന് വിളിക്കുന്ന രാകേഷിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചെന്നുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അന്തിക്കാട് ബീവറേജിലെത്തിയ പ്രതി ക്യൂ നിൽക്കാതെ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരോട് കയർത്തു സംസാരിക്കുകയും മദ്യം കൊടുക്കാതെ വന്നപ്പോൾ സ്ഥാപനത്തിലെ ബില്ലിങ് മെഷീൻ വലിച്ചെറിഞ്ഞു കേടുപാട് വരുത്തുകയും തുടർന്ന് വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണുണ്ടായത്. പ്രതിയെ സംഭവത്തിന് ശേഷം തൃശൂർ അന്തിക്കാട് നിന്നും പൊലീസ് പിടികൂടി.

മൂന്ന് കൊലപാതക കേസുകളുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് രാകേഷ്. ഈ അടുത്ത ദിവസമാണ് ഇയാൾ ജയിലിൽ നിന്നുമിറങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്തിക്കാട് ഇൻസ്പെക്ടർ അനീഷ് കരീം, ഇരിങ്ങാലക്കുട ഡി.വൈ.എസ്‌പി സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ സോണി, സി.പി.ഒമാരായ ഷറഫുദ്ധീൻ, സിജു, കമൽ കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.