കാൻപുർ: ഭാര്യവീടിന് തീയിട്ട യുവാവിനെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. ഹാർദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ് കുമാറാണ് അറസ്റ്റിലായത്. പ്രസവത്തിന് ശേഷം ഭാര്യ തിരികെവരാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. അ​ഗ്നിബാധയെ തുടർന്ന് ഏഴുപേർക്ക് പൊള്ളലേറ്റിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് മുകേഷ് കുമാർ ഭാര്യ മനീഷയുടെ വീടിന് തീയിട്ടത്. പ്രസവത്തിന് ശേഷം ഭാര്യ തിരികെവരാതിരുന്നതാണ് മുകേഷ് കുമാറിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാൾ ഭാര്യയോട് കൂടെവരാൻ ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവിനൊപ്പം പോകാൻ മനീഷ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുമാർ പെട്രോൾ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു.

ജൂഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം. തീപ്പിടിത്തത്തിൽ മനീഷയും മാതാപിതാക്കളും ഉൾപ്പെടെ ഏഴ് പേർക്ക് പൊള്ളലേറ്റിരുന്നു. ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊള്ളലേറ്റ ഏഴ് പേരെയും ഊർസാല ഹോഴ്‌സ്മാൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബസ് സ്റ്റാൻഡിൽനിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.