കോലഞ്ചേരി: ജോലി ചെയ്യുന്ന ബേക്കറിയിൽ നിന്നും ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരൻ പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ തൃശൂർ മുളങ്കുന്നത്തുകാവ് അവണൂർ ശ്രീവത്സത്തിൽ പ്രസാദ് (32) ആണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. കിഴക്കമ്പലത്തെ ബേക്കറിയിൽ നിന്നുമാണ് പണവും ബൈക്കുമായി കടന്നു കളഞ്ഞത്.

ജോലിക്ക് കയറിയശേഷം എല്ലാവരുടേയും വിശ്വാസം ആർജ്ജിച്ച് അവിടെനിന്നും മോഷണം നടത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ 13 ന് കിഴക്കമ്പലത്തും ഇതു തന്നെയാണ് ചെയ്തത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരു6 ഇയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂർ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.

പിടികൂടിയ സമയം ഇയാളുടെ കൈവശം ആലുവയിലെ ലോഡ്ജിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. പടമുകളിലെ ഒരു ഹോസ്റ്റലിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് ആലുവയിൽ വിൽപ്പന നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ബൈക്ക് ആലുവ ചൂണ്ടിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.

ഇയാൾക്ക് 2005 മുതൽ തൃശ്ശൂർ ഈസ്റ്റ്, ചാലക്കുടി, പേരാമംഗലം, തൃശ്ശൂർ വെസ്റ്റ്, കോട്ടയം ഗാന്ധിനഗർ, കോട്ടയം എരുമേലി, തൃക്കാക്കര, എറണാകുളം സെൻട്രൽ എന്നീ സ്റ്റേഷനുകളിലായി പതിനാറ് മോഷണ കേസുകളുണ്ട്. മൂന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. പെരുമ്പാവൂർ എ.എസ്‌പി അനൂജ് പലിവാൽ കുന്നത്തുനാട് ഇൻസ്‌പെക്ടർ വി.ടി ഷാജൻ, എസ്‌ഐ കെ.ടി.ഷൈജൻ, എ.എസ് ഐ കെ.എ.നൗഷാദ് ,സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എ അബ്ദുൽ മനാഫ് കെ.എ അഫ്‌സൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.