പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടിക്കൊണ്ടു നാടുവിട്ട കാമുകൻ അറസ്റ്റിൽ. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടികൂടിയ കമിതാക്കളിൽ ലൈംഗിക പീഡനം നടന്നതായുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വെച്ചൂച്ചിറ കൊല്ലമുള ചാത്തൻതറ സന്തോഷ് കവല പത്താഴപ്പുരക്കൽ ആനന്ദ് രാജേഷ് (18) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ ഒമ്പതിന് വെൺകുറിഞ്ഞി എസ് എൻ ഡി പി സ്‌കൂളിന് മുമ്പിൽ നിന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റി ആനന്ദ് സ്ഥലം വിടുകയായിരുന്നു. മകളെ കാണാനില്ലെന്ന് പിതാവ് വെച്ചൂച്ചിറ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടുപിടിച്ചത്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തി. സൈബർ സെല്ലിലെ പൊലീസുദ്യോഗസ്ഥരുടെ സഹായത്തോടെ കുട്ടിക്കാനത്തിന് സമീപം കണ്ടെത്തുകയായിരുന്നു. ഇവിടെ റോഡുവക്കിൽ ബൈക്കുമായി നിന്ന ഇരുവരെയും വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്നു. പഞ്ചാലിമേട്ടിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും.

ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ വെൺകുറുഞ്ഞി സ്‌കൂളിന്റെ മുന്നിൽ നിന്നും ബൈക്കിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് യുവാവ് സമ്മതിച്ചു. പെൺകുട്ടിക്ക് പൊലീസ് വെൽഫയർ ഓഫീസറുടെ നേതൃത്വത്തിൽ കൗൺസിലിങ് നൽകി വിശദമായ മൊഴി രേഖപ്പെടുത്തി. നാലു വർഷമായി ആനന്ദുമായി പ്രണയത്തിലാണെന്ന് പെൺകുട്ടി സമ്മതിച്ചു. കഴിഞ്ഞ വർഷം നവംബറിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായും പെൺകുട്ടി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു,

ചൈൽഡ് വെൽഫയർ ഓഫീസർ കൂടിയായ ആശ ഗോപാലകൃഷ്ണൻ, സി പി ഓ സൂര്യ എന്നിവർ കൗൺസിലിങ് ലഭ്യമാക്കിയതിനെ തുടർന്നാണ് പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്‌കറിയ, എഎസ്ഐ അച്ചൻകുഞ്ഞ്, എസ് സി പി ഓമാരായ സലിം, സോണിമോൻ തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്.