തൊടുപുഴ : ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ കുരിശുപാറയിൽ താമസിച്ചിരുന്ന അറയ്ക്കൽ ഗോപി എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോപിയുടെ മുഖത്തും, കഴുത്തിലും, ദേഹത്തും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.

വീടിന്റെ മുൻവശത്തെ വാതിൽ പുറത്തു നിന്നും അകത്തു നിന്നും മൃതദേഹം കണ്ടെത്തിയ മുറി പുറത്തു നിന്നും പൂട്ടിയ നിലയിലുമായിരുന്നു.ആസൂത്രിത കൊലപാതകം ആണെന്നാണ് പൊലീസിന്റെ നിഗമനം. 12 വർഷം മുൻപ് ഭാര്യ മരിച്ച ഗോപി ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.

ശനിയാഴ്ച വൈകിട്ട് കുരിശുപാറ ജംക്ഷനിൽ എത്തിയ ഗോപി തിരികെ വീട്ടിലേക്കു പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. 8 മണിയോടെ കോതമംഗലത്ത് താമസിക്കുന്ന മകൾ ഗോപിയെ വിളിച്ചു. ഈ സമയം ഭക്ഷണം കഴിക്കുകയാണ് എന്നു പറഞ്ഞതായി മകൾ പൊലീസിനു മൊഴി നൽകി.

ദിവസവും രാവിലെ 8 മണിയോടെ ചായ കുടിക്കാൻ കുരിശുപാറയിൽ എത്താറുള്ള ഗോപിയെ കാണാതെ വന്നതോടെ സുഹൃത്തുക്കൾ അന്വേഷിച്ച് എത്തുമ്പോൾ മുൻ വശത്തെ കതക് പൂട്ടിയ നിലയിലായിരുന്നു. പിൻവാതിൽ തുറന്നു കിടക്കുന്നതും കണ്ടു. തുടർന്നാണ് പുറത്തുനിന്നു പൂട്ടിയ മുറിക്കുള്ളിലെ കട്ടിലിൽ ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.