ചണ്ഡിഗഡ്: 17കാരിയെ നിരന്തരമായി ബലാത്സംഗം ചെയ്ത ദുർമന്ത്രവാദി അറസ്റ്റിൽ. 36കാരനായ ബാബ വിക്കി സായ് ആണ് അറസ്റ്റിലായത്. കുടുംബത്തിലെ പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു ഇയാൾ പെൺകുട്ടിയെ പതിവായി ബലാത്സം​ഗം ചെയ്തത്. വിവരം പുറത്തുപറഞ്ഞാൽ മന്ത്രശക്തി ഉപയോഗിച്ച് കുടുംബത്തെ ഇല്ലാതാക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തനിച്ചിരുന്ന് കരയുന്ന പെൺകുട്ടിയോട് അമ്മ വിവരം തിരക്കിയതോടെയാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പെൺകുട്ടിയുടെ അമ്മ ഭർത്താവിന്റെ രോഗശാന്തിക്കായാണ് വിക്കിയെ സമീപിക്കുന്നത്. രോഗം മാറ്റാനായി വിക്കി മന്ത്രാവാദം നടത്തിയെങ്കിലും പിറ്റേദിവസം ഭർത്താവ് മരിച്ചു. വീട് ശുദ്ധീകരിക്കുന്നതിന് വേണ്ടിയും മൂത്തമകൾക്ക് പ്രേതബാധയുണ്ടെന്നും ചൂണ്ടിക്കാട്ടി ചില പരിഹാരക്രിയകൾ വേണമെന്നും വിക്കി പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞു. ഇതിനായി രാത്രിപൂജവേണമെന്നും ഇയാൾ പറഞ്ഞു.

ഒക്ടോബർ 24ന് രാത്രി വിക്കി പെൺകുട്ടിയുടെ വീട്ടിൽ താമസിച്ച് പരിഹാരക്രിയകൾ നടത്തി. പിറ്റേദിവസം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി. ഡിസംബർ രണ്ടിന് അമ്മയെയും പെൺകുട്ടിയെയും ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി. പെൺകുട്ടിയുമായി ഒരുമുറിയിൽ തങ്ങി പൂജനടത്തി. പിന്നീട് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി താമസിച്ച് പിറ്റേദിവസം മടങ്ങുകയും ചെയ്തു.

അയാൾ വീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ പെൺകട്ടി കരയുന്നത് അമ്മ കാണാനിടയായി. പെൺകുട്ടിയോട് അമ്മ കാര്യങ്ങൾ തിരക്കിയപ്പോൾ കുടുംബത്തിലെ പ്രേതബാധ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 24 മുതൽ വിക്കി തന്നെ ലൈംഗികമായി പീഡിപ്പിക്കുയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു.