മൂന്നാർ: ഈ മാസം എട്ടിന് കെണിയിൽ ചത്ത നിലയിൽ കണ്ട പുലിയെ കൊലപ്പെടുത്തിയത് ഒന്നര വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ എന്ന് പ്രതി എ കുമാർ. തന്റെ പശുവിനെ പട്ടാപ്പകൽ കൊന്നുതിന്നതിന്റെ പ്രതികാരമായാണ് പുലിയെ കൊലപ്പെടുത്തിയത് എന്നും പ്രതി വനപാലകരോട് തുറന്ന് പറഞ്ഞു. മൂന്നാറിലാണ് സിനിമാ കഥയെ വെല്ലുന്ന പ്രതികാരം തീർത്ത യുവാവ് പിടിയിലായത്. മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ എ.കുമാർ (34) ആണ് അറസ്റ്റിലായത്. ജീവനോടെ കെണിയിൽ പെട്ട പുലിയെ കുമാർ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വനം വകുപ്പ് നടത്തിയ പഴുതടച്ച അന്വേഷണമാണ് മൂന്നാറിലെ പുലിമുരുകനെ അകത്താക്കിയത്.

കഴിഞ്ഞ 8 ന് കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ 4 വയസ്സുള്ള പുലി കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായതും ഒന്നരവർഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ പുറത്തുവന്നതും.  അയൽവാസികൾ വനപാലകരോട് കുമാറിന്റെ പകയുടെ കഥ പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഒന്നര വർഷം മുൻപ് കുമാറിന്റെ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്നിരുന്നു. കുമാറിന്റെ ഏക വരുമാനമാർഗമായിരുന്നു ഓമനിച്ചു വളർത്തിയ ഈ പശു. പറമ്പിൽ മേയാൻ വിട്ട പശുവിനെ പട്ടാപ്പകലാണ് പുലി വകവരുത്തിയത്. അതിനുശേഷം പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാർ പറഞ്ഞിരുന്നതായി അയൽവാസികൾ പറഞ്ഞു. ഒന്നര വർഷം മുൻപ് കെണിവച്ചു കാത്തിരുന്ന ശേഷമാണ് പുലി കെണിയിലായത്.

മിക്ക ദിവസവും മറ്റാരും കാണാതെ കെണിയുടെ അടുത്തു പോയി പരിശോധന നടത്തുമായിരുന്നെന്ന് വനപാലകരുടെ ചോദ്യം ചെയ്യലിൽ കുമാർ വെളിപ്പെടുത്തി. ജീവനോടെ കെണിയിൽ പെട്ട പുലിയെ കുമാർ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്നാർ എസിഎഫ് ബി.സജീഷ്കുമാർ, റേഞ്ച് ഓഫിസർ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.