അഹമ്മദാബാദ്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 19കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്. ഗുജറാത്തിലെ ഭറൂച്ചിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് സംഭവം. 19കാരന്റെ ജനനേന്ദ്രിയം തകർത്താണ് പെൺകുട്ടിയുടെ പിതാവ് കൊല നടത്തിയത്. സംഭവത്തിൽ ബലാത്സംഗത്തിനും കൊലപാതകത്തിനുമായി രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായിബറൂച്ച് ഡെപ്യൂട്ട് സൂപ്രണ്ടന്റ് ചിരാഗ് ദേശായി അറിയിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മകളെ യുവാവ് പീഡിപ്പിച്ചെന്ന് മനസിലാക്കിയ അച്ഛൻ കോപം സഹിക്കാനാകാതെ ഇയാളെ തുടർച്ചയായി മർദിക്കുകയായിരുന്നു. തന്റെ വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലാല അടുത്തുള്ള ശൗചാലയത്തിൽ കൊണ്ടുപോയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടി കരഞ്ഞുകൊണ്ട് ഇവിടെ നിന്നും ഇറങ്ങി വരുന്നത് കണ്ട ലാലുവിന്റെ അമ്മ ഇതേക്കുറിച്ച് തിരക്കുകയും പരിശോധിച്ചപ്പോൾ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വരുന്നതായി ശ്രദ്ധയിൽ പെടുകയും ചെയ്തു.

ഉടൻ തന്നെ ഇവർ തന്റെ മകനെയും പെൺകുട്ടിയെയും കൂട്ടി കുട്ടിയുടെ അച്ന്റെ അടുത്തേക്കെത്തുകയും ഉണ്ടായ സംഭവങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തന്റെ മകളെ 19കാരൻ ഉപദ്രവിച്ചതറിഞ്ഞ് പിതാവ് നിയന്ത്രണം വിട്ട് യുവാവിനെ മർദ്ദിക്കുകയിരുന്നു. ആദ്യം വടി ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ച പെൺകുട്ടിയുടെ അച്ഛൻ, ഇയാളുടെ സ്വകാര്യഭാഗത്ത് തുടർച്ചയായി തൊഴിക്കുകയും ചെയ്തു. മർദ്ദനത്തിൽ ബോധം നഷ്ടപ്പെട്ട യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം തന്നെ ഇയാൾ മരിക്കുകയായിരുന്നു.