മുംബൈ: കാമുകിയെ കൊലപ്പെടുപത്തി മൃതദേഹം ഫ്ലാറ്റിലെ ചുമരിനുള്ളിൽ ഒളിപ്പിച്ച യുവാവ് പിടിയിലായി. മഹാരാഷ്ട്രയിലെ പാൽഘട്ട് ജില്ലയിലാണ് സംഭവം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 32 കാരി കൊല്ലപ്പെട്ടത്. യുവതിയുടെ അസ്ഥികൂടം വാൻഗാവ് ഗ്രാമത്തിലെ പ്രതിയുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.

30 കാരനായ പ്രതി 32കാരിയായ യുവതിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയും ഇരയും കഴിഞ്ഞ അഞ്ച് വർഷമായി ബന്ധത്തിലായിരുന്നു. ഒക്ടോബർ 21 നാണ് യുവതിയെ അവസാനമായി കണ്ടത്. തന്നെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ഫ്‌ളാറ്റിലെ ചുമരിനുള്ളിൽ ഒളിപ്പിച്ചു. തുടർന്ന് യാതൊരു സംശയത്തിനും ഇടനൽകാതെ ഈ ഫ്‌ളാറ്റിൽ തന്നെയാണ് യുവാവ് താമസിച്ചത്.

ഒക്ടോബർ 21-ന് പ്രതിക്കൊപ്പം യുവതിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതിനിടെ യുവതിയുടെ വീട്ടുകാർ ഇയാളോട് കാര്യം തിരക്കിയെങ്കിലും യുവതി ഗുജറാത്തിലെ വാപ്പിയിലേക്ക് പോയെന്നായിരുന്നു മറുപടി. ഇതിനായി യുവതിയുടെ വാട്‌സാപ്പിൽനിന്ന് യുവാവ് സന്ദേശങ്ങൾ അയക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ വീട്ടുകാർക്ക് സംശയം ബലപ്പെട്ടു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

ഒരുമിച്ച് ജോലിചെയ്തിരുന്ന ഇരുവരും കഴിഞ്ഞ അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഫ്‌ളാറ്റിൽവെച്ച് യുവതിയെ കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി ചുമരിനുള്ളിൽ ഒളിപ്പിക്കുകയുമായിരുന്നു. ഫ്ളാറ്റിൽനിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു.