ചണ്ഡീഗഡ്: ഭർത്താവിനായി കാത്തിരുന്ന യുവതിയുമായി മോഷ്ടാക്കൾ കാർ കടത്തിക്കൊണ്ടുപോയി. അഞ്ചു കിലോമീറ്റർ പിന്നിട്ട ശേഷം മോഷ്ടാക്കൾ യുവതിയെ റോഡിൽ തള്ളിയിടുകയായിരുന്നു. പഞ്ചാബിലാണ് സംഭവം. രാജീവ് ചന്ദ് എന്നയാളുടെ ഭാര്യ റിതുവിനെയാണ് കാർ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത്. വ്യാഴാഴ്ച ദേര ബാസ്സി സുഖ്മാനി സ്‌കൂളിന് മുൻപിൽ വച്ചാണ് സംഭവം.

രാജീവ് ചന്ദ് ഭാര്യ റിതുവിനൊപ്പമാണ് കാർ ഓടിച്ച് സ്‌കൂളിൽ എത്തിയത്. സ്‌കൂളിൽ കുട്ടികളുടെ ഫീസ് അടയ്ക്കുന്നതിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എത്തിയത്. ഭർത്താവ് കാറിന്റെ കീ എടുക്കാതെയാണ് പുറത്തുപോയത്. ഈസമയത്ത് കാറിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ യുവതിയുമായി കടന്നുകളയുകയായിരുന്നു.

റിതു കാറിൽ ഭർത്താവിനായി കാത്തിരിക്കുകയായിരുന്നു. ഈസമയത്ത് രണ്ടുപേർ കാറിൽ അതിക്രമിച്ചു കയറി. ഒരാൾ ഡ്രൈവറിന്റെ സീറ്റിൽ ഇരുന്നു. രണ്ടാമത്തെയാൾ പിന്നിലെ സീറ്റിൽ റിതുവിന്റെ അരികിലാണ് ഇരുന്നത്. തുടർന്ന് റിതുവിന്റെ വായ് മൂടിയ ശേഷം കാർ ഓടിച്ചു കടന്നു കളഞ്ഞു എന്ന് പൊലീസ് പറയുന്നു.

അഞ്ചു കിലോമീറ്റർ അകലെ വച്ച് റിതുവിനെ റോഡിൽ തള്ളിയിട്ട ശേഷം വാഹനവുമായി ദേര ബാസി ലക്ഷ്യമാക്കി കടന്നു കളഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. അംബാല ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ചാണ് റിതുവിനെ റോഡിൽ തള്ളിയിട്ടത്.ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കാറിന്റെ കീ എടുക്കാതെ രാജീവ് ചന്ദ് സ്‌കൂളിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.