ന്യൂഡൽഹി: ദളിത് യുവതിയെ വിവാഹം ചെയ്ത 28കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. രാജസ്ഥാനിലെ ആൾവാർ സ്വദേശിയായ ആകാശ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഗുരുഗ്രാമിൽ ഞായറാഴ്ചയാണ് സംഭവം. ഭാര്യവീട് സന്ദർശിച്ച ശേഷം തിരിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്.

ഭാര്യയൊന്നിച്ച് മടങ്ങവേ, വഴിമധ്യേ പ്രതികളിൽ ഒരാളായ അജയിനെ ഓട്ടോറിക്ഷ തട്ടി. ഇതിനെ ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അജയ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആകാശിനെ മർദ്ദിക്കുകയായിരുന്നു. വടികളും ലാത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗ്രാമത്തിലെ യുവതിയെ ആകാശ് വിവാഹം ചെയ്തതിൽ സംഘം അസ്വസ്ഥമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിശ്രവിവാഹത്തിൽ ആകാശിനെ നിരന്തരം സംഘം ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരൻ ആരോപിക്കുന്നു. ഗ്രാമത്തിൽ പ്രവേശിച്ചാൽ പ്രതികാരം വീട്ടുമെന്ന് ഇവർ ഭീഷണി മുഴക്കിയിരുന്നതായും ആകാശിന്റെ സഹോദരൻ പറയുന്നു.

ആകാശ് ഉയർന്ന ജാതിയിൽപ്പെട്ടയാളാണ്. രാജസ്ഥാനിലെ ആൾവാറാണ് സ്വദേശം. അഞ്ചുമാസം മുൻപാണ് ആകാശ് ദലിത് യുവതിയെ വിവാഹം ചെയ്തത്. അന്ന് മുതൽ യുവാവ് നിരന്തരം ഭീഷണി നേരിട്ടതായി സഹോദരൻ വെളിപ്പെടുത്തി. ആകാശും ഭാര്യയും ഗുരുഗ്രാമിലാണ് താമസിച്ചിരുന്നത്.