മംഗളൂരു : മംഗളൂരുവിലെ അത്താവറിലെ നന്ദിഗുഡ്ഡയ്ക്ക് സമീപമുള്ള എസ്എംആർ ലിയാന അപ്പാർട്ട്മെന്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും വേശ്യാവൃത്തിക്ക് നിർബന്ധിതരാക്കിയ അഞ്ച് പേരെ പാണ്ഡേശ്വര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമെതിരെ ഇരയായ 17 വയസ്സുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ലിയോണ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഷമീന ഭർത്താവ് സിദ്ദിഖിന്റെ സഹായത്തോടെയാണ് പെൺകുട്ടികളെ വേശ്യാവൃത്തിക്ക് ഇരയാക്കിയത്. ഐഷാമ്മ എന്ന മറ്റൊരു സ്ത്രീയും മറ്റു ചിലരും ഈ ബിസിനസിൽ സിദ്ദിഖിനോടും ഷമീനയോടും ഉണ്ടായിരുന്നു. പഠനത്തിനായി കോളേജിൽ പോകുന്ന പെൺകുട്ടികളെ പ്രതികൾ വശീകരിക്കുകയും പ്രായപൂർത്തിയാകാത്തവരെ ബ്ലാക്ക്മെയിൽ തന്ത്രങ്ങൾ ഉപയോഗിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയ വിവരങ്ങൾ.

സെക്‌സ് മാഫിയ ശൃംഖല തകർക്കുന്നതിനായി പ്രതികളുടെ മൊബൈൽ ഹാൻഡ്സെറ്റുകൾ പൊലീസ് പിടിച്ചെടുത്ത് സാങ്കേതിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഷമീന, ഭർത്താവ് സിദ്ദിഖ്, ഐഷാമ്മ എന്നിവരെടെ പേരുവിവരങ്ങൾ ആണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. മറ്റ് രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടങ്കിലും തുടരന്വേഷണ ബാധിക്കുമെന്നതിനാൽ പാൽ പൊലീസ് ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല .

സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള മലയാളിയായ ഒരു സ്ത്രീയടക്കം മൂന്ന് പേർ ഒളിവിലാണെന്നും ഇവരെ വൈകാതെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം 17 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയത്തിൽ ചില വ്യവസായികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെയും കേസ് പ്രതികൾ ആകുമെന്നും പൊലീസ് സൂചന നൽകുന്നുണ്ട്. കോളേജ് പ്രിൻസിപ്പാളിന്റെ കൃത്യമായ നീക്കങ്ങൾ ആണ് സെക്‌സ് റാക്കറ്റിനെ വലയിലാക്കാൻ പൊലീസിന് ഏറെ സഹായകരമായത്.

പ്രായപൂർത്തിയാകാത്ത രണ്ട് പ്രീ യൂനിവേഴ്‌സിറ്റി വിദ്യാർത്ഥിനികളെ വേശ്യാവൃത്തിയിൽ നിന്ന് രക്ഷിച്ചതായും പൊലീസ് പറഞ്ഞു. നഗരത്തിലെ അത്താവർ നന്തിഗുഡ്ഡയ്ക്ക് സമീപമുള്ള എസ്എംആർ ലിയാന അപാർട്‌മെന്റിലായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു. ഇരയായ വിദ്യാർത്ഥിനികളിൽ ഒരാൾ തന്നെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്നുവെന്ന് പരാതിപ്പെട്ട് കോളജ് പ്രിൻസിപലിനെ സമീപിച്ചിരുന്നതായി സിറ്റി പൊലീസ് കമീഷനർ എൻ ശശി കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

'കോളജ് പ്രിൻസിപൽ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. കൗൺസിലിങ്ങിന് ശേഷം ഇരകൾ തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടർന്ന് അത്താവറിലെ വാടകവീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. സഹപാഠി വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞു. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കോളജ് പ്രിൻസിപലിനെ അറിയിച്ചതിനെ തുടർന്ന് റാക്കറ്റിന്റെ ഭാഗമായി തുടരാൻ പെൺകുട്ടി വിസമ്മതിച്ചു.

എന്നാൽ സഹകരിക്കാൻ വിസമ്മതിച്ചാൽ തന്റെ ചില വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. കാസർകോട്ട് നിന്നടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവരുടെ ഇടപടുകാർ ആയിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇടപാടുകാർക്ക് സ്ത്രീകളെ എത്തിക്കുന്നത്. കൂടുതൽ വിദ്യാർത്ഥിനികൾ ഉൾപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്' - പൊലീസ് കമീഷനർ കൂട്ടിച്ചേർത്തു.

ഇടപാടുകാരിൽ ചിലരെ ഹണി ട്രാപിൽ കുടുക്കിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.