ന്യൂഡൽഹി: കോവിഡ് ടൂൾകിറ്റ് വിവാദത്തിൽ കോൺഗ്രസ് ബിജെപി പോര് മുറുകുന്നതിനിടെ ബിജെപി നേതാക്കളുടെ ട്വീറ്റുകളിൽ 'മാനിപുലേറ്റഡ് മീഡിയ' ടാഗ് ചേർക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ട്വിറ്ററിന് കത്തയച്ചു.

സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവരുൾപ്പടെ 11 കേന്ദ്രമന്ത്രിമാരുടെ പോസ്റ്റുകളിൽ ടാഗ് ചേർക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

രവിശങ്കർ പ്രസാദ്, പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ, രമേശ് പൊക്രിയാൽ,താരാചന്ദ് ഗെഹ്ലോട്ട്, ഹർഷവർധൻ, മുക്താർ അബ്ബാസ് നഖ്വി എന്നിവർക്ക് എതിരെയും മാനിപ്പുലേറ്റഡ് ടാഗ് നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

വ്യാജവും കെട്ടിച്ചമച്ചതുമായ രേഖകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് 11 കേന്ദ്ര മന്ത്രിമാർക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിന്റെ ലീഗൽ, പോളിസി ട്രസ്റ്റ് ആൻഡ് സേഫ്റ്റിയുടെ ലീഡ് വിജയ ഗദ്ദേ, ഡെപ്യൂട്ടി ജനറൽ കൗൺസെലും വൈസ് പ്രസിഡന്റുമായ ജിം ബേക്കർ എന്നിവർക്കാണ് കത്തെഴുതിയത്.

കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരേ കോൺഗ്രസ് പാർട്ടി ടൂൾകിറ്റ് നിർമ്മിച്ചെന്ന ബിജെപി വക്താവ് സംബിത് പത്രയുടെ ട്വീറ്റിനാണ് ട്വിറ്റർ ആദ്യം ടാഗ് നൽകിയത്. കോവിഡിന്റെ വകഭേദത്തെ ഇന്ത്യൻ വകഭേദമെന്നും മോദി വകഭേദമെന്നും പരിഹസിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു സാംബിത് പത്രയുടെ ആരോപണം. ഈ ട്വീറ്റിന് മാനിപുലേറ്റഡ് മീഡിയ എന്ന ഹാഷ്ടാഗ് നൽകിയതിനെതിരേ ട്വിറ്ററിന് സ്പെഷ്യൽ സെൽ നോട്ടീസ് അയച്ചിരുന്നു.

നോട്ടീസ് നൽകിയതിന് പിറകേ ട്വിറ്ററിന്റെ ഡൽഹിയിലേയും ഗുഡ്ഗാവിലെയും ഓഫീസുകളിൽ പരിശോധനയും നടത്തിയിരുന്നു. ഇന്ന് രണ്ടുകോൺഗ്രസ് നേതാക്കൾക്കും ഡൽഹി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.