പൈനാവ്: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വച്ച കേസിൽ പിടിയിലായവർക്ക് അന്തർസംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന സംശയവും ബലപ്പെ‌ടുന്നു. കഴിഞ്ഞ ദിവസം പിടിയിലായ അഞ്ചം​ഗ സംഘം നേരത്തെയും നായാട്ട് നടത്തിയിട്ടുണ്ടെന്ന നിലപാടിലാണ് വനംവകുപ്പ്. ഇവർ നേരത്തേ മുള്ളൻ പന്നിയെ കൊന്ന് കറിവെച്ച് കഴിച്ചെന്ന ആരോപണത്തിലും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വനംവകുപ്പ് കോടതിയെ സമീപിക്കും.

പുള്ളിപ്പുലിയെ കെണിവെച്ചു പിടിച്ച് കൊന്നു തിന്ന അഞ്ചുപേരെ ഇന്നലെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. മുനിപാറ സ്വദേശികളായ പി.കെ. വിനോദ്, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സാലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെയാണ് പിടികൂടിയത്. ഇടുക്കി മാങ്കുളം മുനിപാറയിലാണ് സംഭവം. ബുധനാഴ്ച പിടിച്ച പുലിയ ഇന്നലെയാണ് തോലുരിഞ്ഞ് ഇറച്ചി കറിയാക്കിയത്.

വനം വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. ആറുവയസ്സ് പ്രായം വരുന്ന അമ്പതു കിലോയോളം ഭാരമുള്ള പുള്ളിപ്പുലിയെ ആണ് ഇവർ കൊന്നത്. വിനോദിന്റെ കൃഷിയിടത്തിലായിരുന്നു പുലിക്കു വേണ്ടി കുടുക്ക് വെച്ചിരുന്നത്. കെണിയിൽ വീണ പുള്ളിപ്പുലിയെ കൊന്ന് ഇറച്ചിയാക്കി കറിവെച്ച് പ്രതികൾ ഭക്ഷിച്ചു. ശേഷം പല്ലും നഖവും തോലും വിൽപ്പനയ്ക്ക് മാറ്റുകയും ചെയ്തു. ബാക്കിവന്ന ഇറച്ചി വീതം വെച്ചെടുക്കുകയും ചെയ്തു.

പത്തു കിലോയോളം ഇറച്ചിയെടുത്ത് കറിവയ്ക്കുകയായിരുന്നു. തോലും പല്ലും നഖവും വിൽപ്പനയ്ക്കായി ഉരിഞ്ഞു മാറ്റി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു. മാങ്കുളം വനം റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

പുലിയുടെ പല്ലും തോലും ഇറച്ചിയുടെ ബാക്കിഭാഗവും വനം വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഒന്നാം പ്രതിയായ വിനോദാണ് എല്ലാറ്റിനും നേതൃത്വം കൊടുത്തതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.അന്വേഷണത്തിൽ വനംവകുപ്പ് ജീവനക്കാരായ അജയ് ഘോഷ്, ദിലീപ് ഖാൻ, അബ്ബാസ്, ജോമോൻ, അഖിൽ, ആൽബിൻ, സാബു കുര്യൻ, അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.