തിരുവനന്തപുരം: അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി കൈക്കൂലിക്കാരെ പൂട്ടാൻ വിജിലൻസ്. പുതിയതായി തുടക്കമിടുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി. സർക്കാർ ഓഫിസുകളിൽ പരിശോധനകൾ കർശനമാക്കാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാം മാർഗനിർദേശങ്ങൾ പുറത്തിറക്കി. അതിശക്തമായ നടപടികൾ എടുക്കാനാണ് നീക്കം. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്നപ്പോൾ സമാന ഇടപെടൽ നടന്നിരുന്നു. ഇതിന് ശേഷം മനോജ് എബ്രഹാം ചുമതല ഏൽക്കുമ്പോഴാണ് വീണ്ടും നടപടികൾ വരുന്നത്.

വിജിലൻസ് കേസുകളുകളിൽ കുറ്റപത്രം വൈകരുതെന്ന് നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധനകൾ നടത്തും. ഉദ്യോഗസ്ഥർ ഉൾപ്പെടെ അഴിമതി കേസിലുൾപ്പെടുന്നവർക്കെതിരെയുള്ള പ്രാഥമിക, ത്വരിതാന്വേഷണങ്ങൾ ശക്തിപ്പെടുത്തും. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം കണ്ടെത്താനും കർശന നിർദ്ദേശം നൽകി. സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറിയാൽ അഴിമതി കുറയുമെന്നും വിജിലൻസ് അറിയിച്ചു.

അഴിമതിക്ക് പേരുകേട്ട വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം നോട്ടമിടാനും പിന്തുർന്ന് നിരീക്ഷിക്കാനും നിർദേശമുണ്ട്. അഴിമതിക്കാരെ കെണിയിൽ കുടുക്കി കൈയോടെ പിടിക്കുന്ന ട്രാപ്പ് കേസുകൾ കൂട്ടാനും നിർദേശമുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരർക്ക് അവാർഡ് ഉൾപ്പടെയുള്ള നിർദേശങ്ങളും അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി നൽകിയ സർക്കുലറിൽ ഉണ്ട്. പൊതുജന പങ്കാളിത്തത്തോടെ അഴിമതരഹിത കേരളം ആണ് ലക്ഷ്യം.

അഴിമതിക്ക് പേരുകേട്ട ഉദ്യോഗസ്ഥരുടെ വിപുലമായ പട്ടിക തന്നെ തയാറാക്കും. ഇവ പുതുക്കും. ഈ ഉദ്യോഗസ്ഥരുടെ പിന്നിൽ വിജിലൻസിന്റെ കണ്ണുണ്ടാകും. അഴിമതിക്ക് പേരുകേട്ട വകുപ്പുകളിലും നിരീക്ഷണം ഉണ്ടാകും. ഏതുനേരവും മിന്നൽ പരിശോധനകൾ പ്രതീക്ഷിക്കാം. നിർമ്മാണ പ്രവർത്തനങ്ങളിലും ഭീമൻ പർച്ചേസുകളിലും പ്രത്യേകം ശ്രദ്ധ വെക്കണമെന്ന് സർക്കുലറിൽ പറയുന്നു. പർച്ചേസ്, ഫയലുകളും പണവും കൈമാറ്റമെല്ലാം പരമാവധി ഓൺലൈനാക്കണം. ഇന്റലിജൻസ് ശക്തമാക്കി അനധികൃത സ്വത്ത് സമ്പാദനം കൈയോടെ പിടിക്കണം.

പുതിയ സോഫ്റ്റ് വെയറും ഡിജിറ്റൽ ഉപകരണങ്ങളും നൽകി അഴിമതി വിരുദ്ധ പോരാട്ടവും ഹൈടെക്കാക്കും. അഴിമതിക്കെതിരെ ശക്തമയ നടപടി, വേഗത്തിൽ കേസെടുക്കുക, പിഴവില്ലാതെ കുറ്റപത്രം നൽകുക, ശിക്ഷ ഉറപ്പാക്കുക ഇതാണ് നടപടി. അടിക്കടി മിന്നൽ പരിശോധനകൾ നടത്തുക, അന്വേഷണം കാര്യക്ഷമമാക്കുക, കുറ്റപത്രം താമസിക്കാൻ പാടില്ല. വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന് വാർഷിക പരിശിലന കലണ്ടർ നിലവിൽ വരും. യൂണിറ്റ് തലത്തിൽ പരിശീലനം.

സത്യസന്ധമായ പ്രവർത്തനത്തിന് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും, നല്ല പ്രകടനത്തിന് വിജിലൻസ് ഉദ്യോഗസ്ഥർക്കും അവാർഡ് നൽകുന്നതും സർക്കുലറിലുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥർ ബോധപൂർവ്വമല്ലാത്ത ഭരണപരമായ പിഴവുകളിൽ ക്രൂശിക്കപ്പെടരുതെന്നും സർക്കുലറിൽ പറയുന്നു.