കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂക്കര സ്വദേശി ബിജേഷിന്റെ അറസ്റ്റണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. പ്രതികൾക്ക് സഹായം ചെയ്തുകൊടുത്തതും ബിജേഷ് ആണെന്ന് പൊലീസ് വ്യക്തമാക്കി. സിപിഎം പ്രവർത്തകനാണ് ബിജേഷ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.

മൻസൂർ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇന്ന് പൊലീസ് പുറത്തുവിട്ടിരുന്നു. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണിൽ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ മൊബൈൽ സ്‌ക്രീൻ ഷോട്ട് പുറത്തുവന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഗൂഢാലോചനയുടെ തെളിവ് ലഭിക്കുന്നതും ഷിനോസിന്റെ ഫോണിൽ നിന്നാണ്.

മൻസൂറിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഢാലോചനയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.