കണ്ണൂർ :ശ്രീജേഷിന് മുൻപ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ മറ്റൊരു മലയാളി കൂടിയുണ്ട് കണ്ണുരു കാരനായ മാനുവൽ ഫെഡറിക്‌സ്. 1972 ലെ മ്യുണിക് ഒളിംപിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പറയായിരുന്നു കണ്ണൂർ നഗരത്തിലെ ബർണശേരിക്കാരനായ ഈ എഴുപത്തിനാലുകാരൻ. ഇപ്പോൾ കണ്ണൂരിലും ബംഗ്‌ളൂരിലുമായി മാറി മാറി താമസിച്ചു വരികയാണ് ഇദ്ദേഹം.

ചോരകൊണ്ടെഴുതിയതാണ് മ്യൂണിക്ക് ഒളിമ്പിക്സിന്റെ ചരിത്രം. കോവിഡ് ടോക്യോ ഒളിമ്പിക്സിന്റെ നിറംകെടുത്തി. രണ്ടിടത്തും ഇന്ത്യൻ ഹോക്കിക്ക വെങ്കലം. നാൽപത്തിയൊൻപതുകൊല്ലത്തിനിടയ്ക്ക് പിറന്ന ഈ രണ്ട് ഒളിമ്പിക്സുകൾക്കും ഒരു സമാനതയുണ്ട്. കേരളക്കര അഭിമാനപൂർവം അണിഞ്ഞ രണ്ടു മെഡലുകളും ഈ ഒളിമ്പിക്സുകളുടെ സംഭാവനയാണ്. 1972ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു കണ്ണൂർക്കാരൻ മാന്വൽ ഫ്രെഡ്രിക്. നാൽപത്തിയൊൻപതു കൊല്ലത്തിനുശേഷം വീണ്ടും ഒളിമ്പിക് മെഡൽ കേരളത്തിലെത്തി. അതും ഹോക്കിയിലൂടെ എറണാകുളത്തുകാരൻ പി.ആർ. ശ്രീജേഷ് സ്വന്തമാക്കിയത്.

തനിക്ക് സന്തോഷത്തിനൊപ്പം ഭീതിയും സമ്മാനിച്ചതായിരുന്നു മ്യുണിക്ക് ഒളിംപിക്‌സെന്ന് മാനുവൽ ഫെഡറിക്‌സ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. തീവ്രവാദികളുടെ അക്രമത്തിൽ കളിക്കാരാകെ വെറുങ്ങലിച്ചു പോയ ഒളിംപ് ക്‌സായിരുന്നു അത്. മുറിക്കകത്ത് മാത്രം അടച്ചിരുന്ന് കളിക്കാനായി മാത്രം പുറത്തിറങ്ങിയ നാളുകളായിരുന്നു അതെന്നാണ് അദ്ദേഹം ഓർമ്മിക്കുന്നത്.

മ്യുണിയിലേക്ക് പോയ ഇന്ത്യൻ ടീമിന് അൽപ്പമെങ്കിലും പരിശീലനം ലഭിച്ചിരുന്നുവെങ്കിൽ സ്വർണം തന്നെ കൊയ്യുമായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എട്ടിൽ ഏഴ് കളിയും ജയിച്ച ഇന്ത്യ സെമിയിൽ പാക്കിസ്ഥാനോടാണ് തോറ്റത്.തുടർന്ന് ലൂസേഴ്‌സ് ഫൈനലിൽ ഹോളണ്ടിനെ തോൽപിച്ചായിരുന്നു വെങ്കലം നേടിയത്. അമിത് സിങ്ങായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ മകൻ അശോക് കുമാർ, ടെന്നിസ് താരം ലിയാണ്ടർ പെയ്‌സിന്റെ പിതാവ് പി.പെയ്‌സ്, അജിത് പാൽ സിങ്, മുഖ്ബാൽ സിങ്, കുൽവന്ത് സിങ്,ഗോവിന്ദ, എംപി ഗണേശ്, തുടങ്ങിയ പ്രഗത്ഭരായിരുന്നു സഹതാരങ്ങൾ.

വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നുവെങ്കിലും ഒളിംപ്യനായ കളിക്കളത്തിൽ ടൈഗർ എന്ന വിളിപ്പേരുള്ള മാനുവലിന് അർഹതയ്ക്കുള്ള അംഗീകാരം ഒരിക്കലും ലഭിച്ചിരുന്നില്ല. മെഡൽ നേടിയ ടീമിലെ എട്ടുപേർക്ക് അർജുന അവാർഡും രണ്ടു പേർക്ക് പത്മശ്രീയും ലഭിച്ചപ്പോൾ ഭരണാധികാരികൾ മാനുവലിനെ മാത്രം മറന്നു. 21 അന്താരാഷ്ട്ര ടൂർണമെന്റിൽ രാജ്യത്തിന്റെ ഗോൾവലയം കാത്ത താരത്തിനാണ് അവഗണയുടെ കയ്‌പ്പുനീര് കുടിക്കേണ്ടി വന്നത്.

1973 ൽ ഹോളണ്ട് ലോകകപ്പിൽ വെള്ളിയും അർജന്റീന ലോക കപ്പിൽ നാലാം സ്ഥാനവും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു കണ്ണുരിന്റെ ഈ പ്രിയപുത്രൻ. കണ്ണൂർ ബി.ഇ.എംപി സ്‌കുളിലും കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കുളിലുമായിരുന്നു വിദ്യാഭ്യാസം. തന്റെ പതിനൊന്നാമത്തെ വയസിൽ ഹോക്കിസ്റ്റിക്കെടുത്ത മാനുവലിന് പിന്നീട് കളി തന്നെയായിരുന്നു ജീവിതം. ബംഗ്‌ളൂര് ആർമി സപ്‌ളൈകോറിലെ കളിക്കാരനായതോടെയാണ് ദേശീയ തലത്തിൽ അവസരങ്ങൾ തുറന്നു കിട്ടുന്നത്.

പിന്നീട് കളിയിൽ നിന്നും വിരമിച്ച ശേഷം 18 വർഷം ബംഗ്‌ളൂര് എച്ച്.എ.എല്ലിന്റെ പരിശീലകനായി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കണ്ണുരിലെ സ്പോർട്സ് പ്രേമികൾ നിവേദനം നൽകിയതിനെ തുടർന്ന് 20 ലക്ഷം രൂപ അനുവദിക്കുകയും രണ്ടു വർഷം മുൻപ്പിണറായി സർക്കാരാണ് രാജ്യത്തിന് വേണ്ടി ഗോൾവലയം കാത്ത കായിക പ്രതിഭയ്ക്ക് പയ്യാമ്പലം പള്ളിയാംമൂലയിൽ പുതിയ വീടുവെച്ചു നൽകിയത്.

വാർധക്യകാല അസുഖങ്ങളുള്ളതിനാൽ ഏറെക്കാലമായി ബംഗളുരിൽ കുടുംബത്തോടൊപ്പമാണ് അദ്ദേഹം താമസം. എങ്കിലും ചിലപ്പോഴെക്കെ കണ്ണുരിലെ വീട്ടിലും വരാറുണ്ട്. കണ്ണുരിൽ നടക്കുന്ന ചില കായികപരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാൽ കൊ വിഡ് കാലം തുടങ്ങിയതിനു ശേഷം മാനുവൽ കണ്ണുരിൽ വന്നിട്ടില്ല.

രാജ്യത്തിന് വേണ്ടി ഹെൽമെറ്റ് പോലും അണിയാതെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ഗോൾവലയം കാത്ത മാനുവലിനെ സംസ്ഥാന ഹോക്കി അസോസിയേഷൻ ഇത്രകാലവും അവഗണിക്കുകയായിരുന്നുവെന്ന് സ്പോർട്സ് എഴുത്തുകാരനും നിരീക്ഷകനുമായ അഡ്വ.ദേവദാസ് പറഞ്ഞു. ഇതു വരെ കണ്ണുർ ജില്ലാ ഭരണകൂടമോ സംസ്ഥാന സർക്കാരോ മാനുവലിനെ പത്മ പുരസ്‌കാരത്തിനടക്കം പേര് നിർദ്ദേശിച്ചിട്ടില്ലെന്നും ഈ അവഗണന ഇനിയും തുടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.ടി.ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമെല്ലാം വിരൽത്തുമ്പിൽ നിന്ന് വഴുതിപ്പോയ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ മറ്റൊരു പാതിമലയാളി കൂടിയുണ്ട്. അലൻ സ്‌കോഫീൽഡ്. മറ്റൊരു ഹോക്കി താരം. 1980 മോസ്‌ക്കോ ഗെയിംസിൽ സ്വർണമണിഞ്ഞ ടീമിൽ അംഗമായിരുന്നു അയർലൻഡിൽ നിന്ന് ശ്രീലങ്ക വഴി മൂന്നാറിൽ എത്തിയ ടീ പ്ലാന്റർ ജോർജ് സ്‌കോഫീൽഡിന്റെയും കോട്ടയം കഞ്ഞിക്കുഴി വളഞ്ഞാറ്റിൽ ഗ്രേസ് തോമസിന്റെയും പുത്രനായ അലൻ. എന്നാൽ, പകരക്കാരൻ ഗോൾകീപ്പറായിരുന്ന അലന് മോസ്‌ക്കോ ഒളിമ്പിക്സിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

അത്ലറ്റിക്സായിരുന്നു നാളിതുവരെ ഒളിമ്പിക്സിൽ ഇന്ത്യയുടെ കരുത്ത്. എന്നാൽ, പി.ടി.ഉഷയുടെ ലോസ് ആഞ്ജലീസിലെ ഫൈനലിനെ സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടവും അഞ്ജു ബോബി ജോർജിന്റെ ഏതൻസിലെ അഞ്ചാം സ്ഥാനവും മാത്രമായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് അധ്യായങ്ങൾ. എണ്ണമറ്റ സേവുകൾ കൊണ്ട് ഇതിനെയൊക്കെ പഴങ്കഥയാക്കി പുതുയ ചരിത്രം രചിച്ചിരിക്കുകയാണ് ശ്രീജേഷ് എന്ന കവൽഭടൻ. മാനുവൽ ഫെഡറ്ക്‌സിന്റെ യഥാർത്ഥ പിൻഗാമി.