മുംബൈ: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പോസ്റ്റർ റോഡിൽ പതിച്ചു. ദക്ഷിണ മുംബെയിലാണ് സംഭവം. മുഹമ്മദലി റോഡിലാണ് മാക്രോണിന്റെ നിരവധി പോസ്റ്ററുകൾ പതിച്ചത്. പോസ്റ്ററിന്റെ ദൃശ്യങ്ങൽ സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ പൊലീസെത്തി പോസ്റ്ററുകൾ നീക്കം ചെയ്യുകയായിരുന്നു.

അതേസമയം ആരാണ് പോസ്റ്റർ പതിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് വക്താവ് എസ്. ചൈതന്യ പറഞ്ഞു. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാർട്ടൂണിന്റെ പേരിൽ ഫ്രാൻസ് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരിക്കെയാണ് പുതിയ സംഭവം. നേരത്തെ ഇന്ത്യൻ സോഷ്യൽ മീഡിയയിലും ഇതിന്റെ അലയൊലികൾ ഉണ്ടായിരുന്നു.

ഇന്ത്യൻ സോഷ്യൽ മീഡിയകളിൽ നിന്നും ഫ്രാൻസിന് വലിയ തരത്തിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ഐ സ്റ്റാന്റ് വിത്ത് ഫ്രാൻസ് എന്ന ഹാഷ്ടാഗ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ ട്രെൻഡിംഗായിരുന്നു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രാണിന്റെ ചിത്രം പങ്കു വെച്ചുകൊണ്ടാണ് ട്വീറ്റുകൾ.

പ്രവാചകനുമായി ബന്ധപ്പെട്ട കാർട്ടൂൺ ക്ലാസ് റൂമിൽ കാണിച്ചതിന് ചരിത്രാധ്യാപകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. മാക്രോണിനെ പിന്തുണച്ചും എതിർത്തും അന്താരാഷ്ട്രതലത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.