കണ്ണൂർ: കണ്ണൂർ ജില്ലയിൽ കോളിളക്കം സൃഷ്ടിച്ച മറിയക്കുട്ടി വധക്കേസിന് പിന്നിൽ പ്രവർത്തിച്ചത് പെൺകൊലയാളിയാണെന്ന് സിബിഐ. ഡി.എൻ.എ പരിശോധനയുടെ ഫലം ലഭിച്ചാലുടൻ ഈക്കാര്യത്തിൽ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

ഡി.എൻ.എ പരിശോധനയിലെടുത്ത സാമ്പിളുകളിൽ കൊലയാളിയായ സ്ത്രീയുടെതുമുണ്ടെന്നാണ് സിബിഐയുടെ നിഗമനം. അതു കൊണ്ടു തന്നെ ചിലർ സിബിഐ നിരീക്ഷണത്തിലുമാണ്. ശാസ്ത്രീയ തെളിവുകൾ ലഭിച്ചാൽ മാത്രമേ അറസ്റ്റുണ്ടാവുകയുള്ളുവെന്നാണ് സൂചന. എന്നാൽ മറിയക്കുട്ടിയെ കൊല്ലാൻ ഈ പെൺകൊലയാളിക്ക് ക്വട്ടേഷൻ നൽകാൻ ചിലർ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സിബിഐ അന്വേഷണത്തിൽ സൂചന ലഭിച്ചത്. മുഖ്യ പ്രതിയെ അറസ്റ്റു ചെയ്തു കഴിഞ്ഞാൽ മാത്രമേ ഇവരെ കുറിച്ച് സൂചന ലഭിക്കുകയുള്ളൂ.

തെളിവുകൾ പൂർണമായും നശിപ്പിക്കപ്പെട്ട ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തുന്നതിനുള്ള ഏറെ ദുഷ്‌കരമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്. കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതായി സംശയിക്കുന്ന സ്ത്രീയെ കണ്ടെത്താൻ രക്തസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു കേസിലെ മറ്റു കാര്യങ്ങളെ കുറിച്ചുള്ള തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല. ഒരു മാസം മുൻപാണ് പ്രദേശത്തെ ചില സ്ത്രികൾക്ക് നോട്ടീസ് നൽകി രക്തസാമ്പിൾ ശേഖരണം നടത്തിയത്.

മറിയക്കുട്ടിയുടെ കൊലപാതകം സംബന്ധിച്ച് ലോക്കൽ പൊലീസിന്റെ കേസന്വേഷണ റിപ്പോർട്ടുകൾ അവഗണിച്ച രീതിയിലായിരുന്നു ഇതുവരെയുള്ള അന്വേഷണമെങ്കിലും ലോക്കൽ പൊലീസിന്റെ അന്വേഷണത്തിലെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സിബിഐ അന്വേഷണം മുൻപോട്ട് പോകുന്നത്. ഗൂഢാലോചന നടത്തിയവർക്ക് മറിയക്കുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യമായിരുന്നുവെന്നും ഇതിനായി കൊലപാതക ദൗത്യമേൽപ്പിച്ചവർ പോലുമറിയാതെയാണ് കൊലനടത്തുന്നതിനിടയിൽ ആഭരണമോഷണം നടന്നതെന്നും പൊലീസ് നേരത്തെ സംശയിച്ചിരുന്നു.

അന്നത്തെ കേസന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പി സുബൈർ കൊലപാതകത്തിന് പിന്നിലെ സ്ത്രീസാന്നിധ്യം കണ്ടെത്താനായി വിവിധയിടങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നതുമാണ്. പ്രതിയെന്ന് സംശയിച്ച ആളെ ചോദ്യം ചെയ്യലിനും തെളിവുകളുടെ പരിശോധനയ്ക്കുമിടയിൽ കണ്ടെത്തിയ ഫോണിൽനിന്നും സിം കാർഡ് മാറ്റിയിട്ട് ഒരു സ്ത്രീയെ മാത്രം വിളിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവന്നത്.

ഇതേ ഫോണിൽനിന്നും സംഭവ ദിവസം രാവിലെ ആറോടെ 1500 സെക്കന്റോളം സമയം പതിവില്ലാത്തവിധം മറ്റൊരാളെ വിളിച്ച് സംസാരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും ഇതിനിടയിൽ ഡിവൈഎസ്‌പിക്ക് പ്രൊമോഷനോടെ സ്ഥലം മാറിയതിനെ തുടർന്ന് ഈ ദിശയിലേക്കുള്ള അന്വേഷണം അനിശ്ചിതാവസ്ഥയിലാവുകയായിരുന്നു. എന്നാൽ അന്നത്തെ പൊലിസ് അന്വേഷണത്തിന്റെ സൂചനകളെ ബലപ്പെടുത്തുന്നതാണ് സിബിഐക്ക് വൈകികിട്ടിയ ഫോറൻസിക്ക് പരിശോധനഫലം. ഇതിന്റെ ചുവടുപിടിച്ചാണ് സ്ത്രീകളുടെ സമ്മതപത്രം വാങ്ങി പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ശേഖരിച്ചത്.

സംഭവത്തിന്റെ കാലപ്പഴക്കവും തെളിവുകളുടെ അഭാവവും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ഡിഎൻഎ പരിശോധനാഫലം വരാനുള്ള കാത്തിരിപ്പിനിടയിൽ സാധ്യമായ മറ്റന്വേഷണങ്ങളും തുടരുന്നുണ്ട്. സംഭവ ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമവും സിബിഐ അന്വേഷണസംഘം തുടരുകയാണ്.

വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെ തുടർന്ന് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രറ്റ് (സിജെഎം) കോടതിയിൽ സിബിഐ സമർപ്പിച്ച സിആർപിസി 173(2)പ്രകാരമുള്ള ഫൈനൽ റിപ്പോർട്ടും കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും കോടതി നിരാകരിച്ചതിനെ തുടർന്നാണ് വീണ്ടും സിബിഐഅന്വേഷണം പുനഃരാരംഭിച്ചത്.

2012 മാർച്ച് അഞ്ചിന് രാവിലെയാണ് ചെറുപുഴ കാക്കേഞ്ചാൽ പടത്തടത്തെ കൂട്ടമാക്കൂൽ ദേവസ്യ എന്ന കൊച്ചേട്ടന്റെ ഭാര്യ മറിയക്കുട്ടിയെ(72) ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഇവരുടെ ദേഹത്തു നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നുവെങ്കിലും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനാണ് ബോധപൂർവ്വം ഇതു ചെയ്തതെന്നാണ് നിഗമനം.