കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസിന്റെ പിടി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ കൈയിൽ തന്നെ. കെ.സി വേണുഗോപാൽ ഉയർത്തിയ കടുത്ത വെല്ലുവിളിയെ മറികടന്ന് കണ്ണൂർ ജില്ലയിലെ കോൺഗ്രസിനെ കെ.സുധാകരന്റെ അതീവ വിശ്വസ്തരിലൊരാളായ
അഡ്വ. മാർട്ടിൻ ജോർജ്ജ് നയിക്കുമെന്നു ഉറപ്പായി.

നിലവിൽ കെപിസിസി. ജനറൽ സെക്രട്ടറിയും, കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമിറ്റി ചെയർമാനുമാണ് മാർട്ടിൻ ജോർജ്. കോർപ്പറേഷൻ ഒന്നാം ഡിവിഷൻ പള്ളിയാ മൂലയിൽ നിന്ന് വിജയിച്ചാണ് കൗൺസിലറായത്. യു ഡി .എഫ് നടത്തുന്ന ഏത് പരിപാടിക്കും മുന്നണി പോരാളിയായി പാർട്ടിക്ക് താങ്ങും, തണലുമായി നിന്ന മാർട്ടിന് ജില്ലയിൽ തന്നെ നല്ല സ്വീകാര്യതയാണ്.

നല്ലൊരു സംഘാടകൻ എന്ന നിലയിൽ എല്ലാവരുടെയും പ്രശംസ ഇതിനകം പിടിച്ച് പറ്റിയ നേതാവുമാണ്. കെ.എസ്.യുവിലുടെ പൊതു പ്രവർത്തന രംഗത്ത് വന്ന മാർട്ടിൻ ജോർജ്ജ് സതീശൻ പാച്ചേനി, ടി.ഒ.മോഹനൻ, എന്നിവർക്കൊപ്പം സംസ്ഥാന തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണുർ കോർപ്പറേഷനിൽ പുഴാതി സോണിൽ ചെട്ടിപിടികക്കടുത്താണ് താമസം. ഭാര്യ ജാൻസി അലക്‌സ് വിദേശത്ത് ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നു. മകൻ ജീവൻ മാർട്ടിൻ ജോർജ്ജ്.