കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റിയിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിന് ജോസഫിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജൂൺ പത്തിനാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മാർട്ടിൻ അറസ്റ്റിലാവുന്നത്. പ്രതി മാർട്ടിൻ ജോസഫ് ലഹരി മരുന്ന് കേസിലും പ്രതിയാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. മറ്റ് കേസുകൾ ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.

കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് മാർട്ടിൻ ജോസഫിൽ നിന്നും ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നത്. കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് മാർട്ടിനൊപ്പം യുവതി ഫൽറ്റിൽ താമസിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മാർച്ച് വരെ മാർട്ടിനിൽ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നത്.

ശരീരത്തിൽ പൊള്ളലേൽപ്പിക്കുക, ബെൽറ്റ് കൊണ്ടടിക്കുക, മൂത്രം കുടിപ്പിക്കുക, കണ്ണിൽ മുളകുവെള്ളം ഒഴിക്കുക, ശരീരത്തിൽ ചൂടുവെള്ളം ഒഴിക്കുക, തുടങ്ങിയ പീഡനങ്ങൾ തനിക്ക് മാർട്ടിൻ ജോസഫിൽ നിന്നും ഏൽക്കേണ്ടി വന്നതായി പരാതിയിൽ പറയുന്നു. യുവതിയുടെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങളും പുറത്തു വന്നു്.

ഭക്ഷണം വാങ്ങാനായി മാർട്ടിൻ പുറത്തു പോയപ്പോഴാണ് യുവതി ഫൽറ്റിൽ നിന്നും രക്ഷപ്പെട്ടത്. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മാർട്ടിൻ ഫോണിൽ പകർത്തിയിരുന്നു. ഇത് പുറത്തു വിടുമെന്ന് ഇയാൾ തുടരെ ഭീഷണി മുഴക്കിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്.