ന്യൂഡൽഹി: ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ സ്മാരകത്തിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരേ വിമർശനങ്ങളുയരുന്നു. സ്മാരകത്തിനൊപ്പം തയ്യാറാക്കിയ ഹൈടെക് ഗാലറിയും സമീപത്തെ ലേസർ ഷോയുമാണ് ഏറ്റവുമധികം വിമർശനങ്ങൾക്ക് വഴിതുറന്നത്.

നവീകരണത്തിന്റെ പേരിൽ കേന്ദ്രസർക്കാർ ചരിത്രത്തെ നശിപ്പിക്കുന്നുവെന്നാണ് ചിലർ വിമർശനമുയർത്തിയത്. ഈ സ്മാരകങ്ങൾ കോർപ്പറേറ്റ്‌വത്കരണത്തിന്റെ പ്രതീകങ്ങളാണ്. ചരിത്രസ്മാരകങ്ങൾ അതിന്റെ പൈതൃകമൂല്യം നഷ്ടപ്പെട്ട് ആധുനിക കെട്ടിടങ്ങളായി മാറുന്നു. ഈ സ്മാരകങ്ങൾ പ്രതിനിധാനം ചെയ്യുന്ന കാലഘട്ടത്തിന്റെ തനിമയിൽ ഇടപെടാതെ അവയെ സംരക്ഷിക്കണമെന്ന് ചരിത്രകാരനായ എസ് ഇർഫാൻ ഹബീബ് ട്വീറ്റ് ചെയ്തു.

സിപിഎം നേതാവ് സീതാറാം യെച്ചൂരിയും ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രത്തിൽ നിന്ന് മാറിനിൽക്കുന്നവർക്കേ ഇങ്ങനെ അപകീർത്തിപ്പെടുത്താനും കഴിയൂവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കോൺഗ്രസും വിമർശനം ഉന്നയിച്ചിട്ടുണ്ട്.

ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നവീകരിച്ച ജാലിയൻവാലാബാഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്. ചരിത്രം കാത്തുസംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രിയുടെ പ്രസ്താവന.