തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദർശനത്തിനിടെ തിരുവനന്തപുരത്ത് വെച്ച് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയർ ആര്യ രാജേന്ദ്രന്റെ വാഹനം കയറിയതിനെ തുടർന്നുള്ള സുരക്ഷ വീഴ്ച വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഗുരുതര പ്രോട്ടോക്കോൾ ലംഘനമാണ് മേയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന തരത്തിൽ ആക്ഷേപം ഉയരുകയും ചെയ്തു. എന്നാൽ, രാഷ്ട്രപതിയെ അന്ന് വൈകിട്ട് രാജ്ഭവനിൽ എത്തി സന്ദർശിച്ചതിന്റെ അനുഭവം വെളിപ്പെടുത്തുകയാണ് ആര്യ രാജേന്ദ്രൻ.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രാഷ്ട്രപതിയുടെ സ്‌നേഹവും കരുതലും ആര്യ പങ്കുവച്ചത്. രാജ്ഭവനിൽ എത്തിയപ്പോൾ രാഷ്ട്രപതി ഊഷ്മളമായി, വാത്സല്യപൂർവ്വം സ്വീകരിച്ചു കൊണ്ട് ആദ്യം തന്നെ അഭിനന്ദിച്ചു. കേരളത്തിന്റെ ഭാവി യുവജനങ്ങളിലാണ് എന്നും, അക്കാര്യത്തിൽ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പറഞ്ഞു.

'നഗരവികസനത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഭാവിയിലെ നഗര വികസനകാഴ്‌ച്ചപ്പാടിനെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു അദ്ദേഹം. ഡൽഹിയിലേയ്ക്ക് വരണമെന്നും, നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് അദ്ദേഹത്തെ കാണണമെന്നും ആവശ്യപ്പെട്ടു. നാടിന്റെ പൊതുനന്മയ്ക്കായി ആത്മാർത്ഥമായി പ്രവർത്തിക്കാനും , കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഒരുമിപ്പിച്ച് ഭരണ നിർവ്വഹണം നടത്താനും ഉപദേശിച്ചു', ആര്യ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

അദ്ദേഹത്തിന്റെ സംസാരത്തിലുടനീളം ശ്രദ്ധിച്ചത് ഭാഷയിലെ വിനയവും ബഹുമാനവും സ്‌നേഹവുമാണ്. മാതൃക ആക്കേണ്ടതാണ് , ഒരു സ്ത്രീയോട് , അല്ലെങ്കിൽ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രതിഫലനമാണ്. ബഹുമാനപ്പെട്ട പ്രസിഡന്റ് പ്രായത്തിൽ ഏറെ ചെറുതായിട്ടും സ്ത്രീത്വത്തിന് നല്കിയ സ്‌നേഹബഹുമാനങ്ങൾ അദ്ദേഹത്തെ കൂടുതൽ ബഹുമാനിതനാക്കി. നഗരസഭയുടെ സ്‌നേഹാദരവും നല്കിയാണ് പിരിഞ്ഞതെന്നും ആര്യ പറയുന്നു.



ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
രാഷ്ട്രപതിയുടെ സ്‌നേഹവും കരുതലും
ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റിനെ എയർപോർട്ടിൽ സ്വീകരിച്ച ശേഷം പൂജപ്പുരയിൽ അദ്ദേഹത്തോടൊപ്പം പൊതുപരിപാടിയിലും പങ്കെടുത്ത് ഔദ്യാഗിക തിരക്കുകളിലേക്ക് മടങ്ങിയതാണ് അന്ന്. ഉച്ചയോടെ ബഹു. ഇന്ത്യൻ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോൺ, ആദ്യം കോൾ എടുക്കാൻ കഴിഞ്ഞില്ല, തിരിച്ച് വിളിച്ചപ്പോൾ , 'ബഹു. പ്രസിഡന്റിന് മേയറെ നേരിൽ കാണണം എന്ന് പറഞ്ഞിട്ടുണ്ട് ' എന്ന് പറഞ്ഞു. എപ്പോഴാണ് കാണേണ്ടത് എന്ന് ചോദിച്ചു, വൈകിട്ട് 7 ന് എന്ന് പറഞ്ഞു. കൃത്യം 6.40 ന് രാജ്ഭവനിലെത്തി. 7 ന് തന്നെ അദ്ദേഹം വന്നു. ഊഷ്മളമായി, വാത്സല്യപൂർവ്വം സ്വീകരിച്ചു കൊണ്ട് ആദ്യം തന്നെ അഭിനന്ദിച്ചു. കേരളത്തിന്റെ ഭാവി യുവജനങ്ങളിലാണ് എന്നും, അക്കാര്യത്തിൽ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പറഞ്ഞു. നഗരവികസനത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഭാവിയിലെ നഗര വികസനകാഴ്‌ച്ചപ്പാടിനെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു അദ്ദേഹം. ഡൽഹിയിലേയ്ക്ക് വരണമെന്നും, നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് അദ്ദേഹത്തെ കാണണമെന്നും ആവശ്യപ്പെട്ടു. നാടിന്റെ പൊതുനന്മയ്ക്കായി ആത്മാർത്ഥമായി പ്രവർത്തിക്കാനും , കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഒരുമിപ്പിച്ച് ഭരണ നിർവ്വഹണം നടത്താനും ഉപദേശിച്ചു. അദ്ദേഹത്തിന്റെ സംസാരത്തിലുടനീളം ശ്രദ്ധിച്ചത് ഭാഷയിലെ വിനയവും ബഹുമാനവും സ്‌നേഹവുമാണ്. മാതൃക ആക്കേണ്ടതാണ് , ഒരു സ്ത്രീയോട് , അല്ലെങ്കിൽ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രതിഫലനമാണ്. ബഹുമാനപ്പെട്ട പ്രസിഡന്റ് പ്രായത്തിൽ ഏറെ ചെറുതായിട്ടും സ്ത്രീത്വത്തിന് നല്കിയ സ്‌നേഹബഹുമാനങ്ങൾ അദ്ദേഹത്തെ കൂടുതൽ ബഹുമാനിതനാക്കി. നഗരസഭയുടെ സ്‌നേഹാദരവും അദ്ദേഹത്തിന് നല്കിയാണ് പിരിഞ്ഞത്.
ജീവിതത്തിൽ എന്നെങ്കിലും അഭിമുഖികരിക്കേണ്ടി വരുമെന്ന് കരുതിയ സന്ദർഭമല്ല അന്നത്തെ സായാഹ്നം . പക്ഷേ തെല്ലും ആധിയോ അസ്വസ്ഥതയോ തോന്നിയതുമില്ല. മേയറെന്ന നിലയ്ക്ക് കഴിഞ്ഞ ഒരു വർഷക്കാലമായി തലസ്ഥാന നഗരിയിൽ നടത്തുന്ന ഇടപെടലുകൾ നല്കിയ ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ഇനിയുമേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. ഇത്തരം കൂടിക്കാഴ്‌ച്ചകളിൽ നിന്ന് കിട്ടുന്ന ഉപദേശ നിർദ്ദേശങ്ങൾ ജീവിതാനുഭവങ്ങളുടെ സ്പർശമേറ്റവയാണ്. മുന്നോട്ടുള്ള കുതിപ്പിൽ , നമ്മുടെ നഗരത്തെ ഒന്നാമത്തെ നഗരമാക്കി തീർക്കാനുള്ള കർമ്മപദ്ധതിയിൽ ഇതെല്ലാം ഉൾച്ചേർന്നിരിക്കും, തീർച്ച.