ന്യൂഡൽഹി: മീഡിയവൺ ചാനൽ വിലക്ക് ലോക്‌സഭയിൽ ഉന്നയിച്ച് എംപിമാർ. എൻ.കെ. പ്രമേചന്ദ്രൻ എംപി, ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, തമിഴനാട്ടിൽനിന്നുള്ള നവാസ് കനി എന്നിവർ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ കേന്ദ്രം അനുമതി നിഷേധിക്കുകയാിയരുന്ു. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ആരംഭിക്കാനിരിക്കെയാണ് നോട്ടീസ് നൽകിയത്.

ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണത്തിന് എതിരാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നു. കേന്ദ്ര സർക്കാർ മാധ്യമങ്ങളുടെ വായ മൂടികെട്ടാൻ പലവിധത്തിലുള്ള തെറ്റായ നടപടികൾ എടുക്കുകയാണെന്നും ഈ നടപടികൾ അത്യധികം അപലപനീയമാണെന്നും പ്രതിഷേധാർഹമാണെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും എംപിമാർ നോട്ടീസിൽ പറഞ്ഞിരുന്നു.

ചാനലിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതിനുള്ള ഉത്തരവ് ഇടുന്നതിന് മുൻപ് ചാനലിന്റെ ഭാഗം കേൾക്കാനുള്ള സന്മനസ്സ് കേന്ദ്ര സർക്കാർ കാണിച്ചില്ല. ഇത് സ്വഭാവിക നീതിയുടെ കൂടി ലംഘനമാണ്. മാധ്യമങ്ങൾക്ക് നേരെയുള്ള അതിക്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായായി വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു

മീഡിയവണിന്റെ പ്രവർത്തനം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്. വിലക്ക് സംബന്ധിച്ച് കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. അതിനിടെ അതേസമയം മീഡിയവൺ സംപ്രേഷണ വിലക്കിൽ പാർലമെന്റ് ഐ.ടി സമിതി വിശദീകരണം തേടി. കേന്ദ്രവാർത്താവിനിമയ മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്. സമിതി അധ്യക്ഷൻ ശശി തരൂരിന്റേതാണ് നടപടി.