ശ്രീനഗർ: കാശ്മീർ വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനും മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനുമായി ചർച്ചയിൽ ഏർപ്പെടാൻ തയ്യാറാകണമെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി ആവശ്യപ്പെട്ടു. താലിബാൻ നേതാക്കളുമായി ഇന്ത്യക്ക് ചർച്ചയിലേർപ്പെടാമെങ്കിൽ പാക്കിസ്ഥാനുമായി ചർച്ച് നടത്തുന്നതിൽ ഒരു തെറ്റും താൻ കാണുന്നില്ലെന്ന് മെഹ്ബൂബാ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം ദോഹയിൽ വച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതാക്കളുമായി ചർച്ച നടത്തിയായിരുന്നു. ഇതിനെകുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു മെഹ്ബൂബാ ഇങ്ങനെ പറഞ്ഞത്. കാശ്മീരിൽ നിന്നുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രധാനമന്ത്രിയുമായി വരുന്ന വ്യാഴാഴ്ട കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പ്രധാനമന്ത്രിയുടെ മുന്നിൽ ഈ വിഷയവും ചർച്ചക്കു വരാൻ സാദ്ധ്യതയുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഗുപ്കർ സഖ്യത്തിലെ നേതാക്കന്മാർ എല്ലാവരും ഫറൂഖ് അബ്ദുള്ളയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു. യോഗത്തിനു ശേഷം ഗുപ്കർ സഖ്യം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു തയ്യാറാണെന്ന് ഫറൂഖ് അബ്ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.