തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലയൻകീഴ് സ്വദേശി എസ് വിജയകുമാറാണ് മരിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കച്ചവടം മുടങ്ങിയപ്പോൾ ഉണ്ടായ കടബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന.

സ്റ്റേഷനറി കട നടത്തുകയായിരുന്നു വിജയകുമാർ.കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ 7 മാസമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്നാണ് ആത്മഹത്യ കുറിപ്പിലെ പരാമർശം. എഴ് മാസത്തെ കടമറി വാടക കുടിശ്ശിക, ബാങ്ക് ലോൺ ഉൾപ്പെടെ നിരവധി കടബാധ്യതകൾ ഉണ്ടെന്നും മറ്റ് മാർഗ്ഗങ്ങളില്ലെന്നുമാണ് കത്തിൽ പറയുന്നത്. വീട് പണിയാനായി ലോണെടുത്തതും ആളുകളിൽ നിന്ന് കടം വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ തനിക്ക് കടമുണ്ടായിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പിൽ വിജയകുമാർ എഴുതിയിരുന്നത്. ഇതുമൂലമുണ്ടായ മനോവിഷമത്തെപ്പറ്റി വിജയകുമാർ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

മലയൻകീഴ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിൽ വ്യാപാരികൾ ജീവനൊടുക്കിയിരുന്നു. ലൈറ്റ് ആൻഡി സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരാണ് സംസ്ഥാനത്തിന്റെ വിവിധ ബാഗങ്ങളിൽ ജീവനൊടുക്കിയത്. വയനാട്ടിൽ സ്വകാര്യ ബസ് ഉടമയും കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.