മൊഹാലി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അത്ലറ്റിക് ഇതിഹാസം മിൽഖ സിങ് ആശുപത്രി വിട്ടു. മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മിൽഖ സിംഗിനെ വൈകുന്നേരത്തോടെയാണ് വീട്ടിലേക്ക് മടക്കിയയച്ചത്.

എന്നാൽ മിൽഖയുടെ ഭാര്യ നിർമൽ കൗറിനെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. നിർമൽ കൗറും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് 90 കാരനായ മിൽഖയെ ഡിസ്ചാർജ് ചെയ്തത്. വീട്ടിലും അദ്ദേഹം ഓക്‌സിജന്റെ പിന്തുണയിൽ കഴിയും.

നേരത്തെ കോവിഡിനു പിന്നാലെ ന്യൂമോണിയ പിടിപെട്ടതോടെ മിൽഖയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം ചണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

മിൽഖയുടെ വീട്ടിലെ സഹായികളിൽ ഒരാൾക്ക് ദിവസങ്ങൾക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചത്.