മുംബൈ: മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിൽ ഇന്നലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഉന്നത മാവോയിസ്റ്റ് നേതാവും. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്‌ഡെ അടക്കം 20 പുരുഷന്മാരും 6 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ മഹാരാഷ്ട്രാ ആന്ധ്രാ ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിൽ സുരക്ഷാ സേനകൾ അതീവ ജാഗ്രതയിലാണ്

തലയ്ക്ക് 50ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാ പുള്ളിയാണ് കൊല്ലപ്പെട്ട മിലിന്ദ് തെൽതുംബ്‌ഡെ. ഇടത് ആക്ടിവിസ്റ്റ് കൂടിയായ ആനന്ദ് തെൽതുംബ്‌ഡെയുടെ സഹോദരനാണ് മിലിങ്. നിരവധി ആക്രമണ കേസുകളിൽ മഹാരാഷ്ട്രാ പൊലീസിന്റെ ഹിറ്റ്‌ലിസ്റ്റിൽ പെട്ട നേതാവായിരുന്നു മിലിങ്. നേരത്തെ മാവോയിസ്റ്റ് ബന്ധത്തിൽ ആനന്ദിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അദ്ദേഹം നവി മുംബൈക്ക് അടുത്തുള്ള ജയിലിലാണ് കഴിയുന്നത്.

സിപിഎം മാവോയിസ്റ്റ് കേന്ദ്രം കമ്മറ്റി അംഗം എന്നതിന് പുറമെ മഹാരാഷ്ട്രാ,മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളുടെ ചുമതലയും മിലിന്ദിനായിരുന്നു. മേഖലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള മാവോയിസ്റ്റ് ശ്രമത്തിന് നൽകിയ ഏറ്റവും വലിയ തിരിച്ചടിയെന്നാണ് മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി ഏറ്റുമുട്ടിലിനെ വിശേഷിപ്പിച്ചത്.

ഭീമാ കൊറേഗാവ് കേസിൽ ജയിലിലിലുള്ള എഴുത്തുകാരനും വിദ്യാഭ്യാസപ്രവർത്തകനുമൊക്കെയായ ആനന്ദ് തെൽതുംബ്‌ഡെയുടെ സഹോദരനാണ് മിലിന്ദ്. ഇതേ കേസിലും മിലിന്ദ് പിടികിട്ടാപുള്ളിയാണ്. മഹാരാഷ്ട്രാ പൊലീസിലെ മാവോയിസ്റ്റ് വിരുദ്ധ യൂണിറ്റാണ് രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമുട്ടൽ നടത്തിയത്. ഇന്നലെ പുലർച്ചെ തുടങ്ങിയ ഏറ്റമുട്ടൽ 10 മണിക്കൂറിലേറെ നീണ്ട് നിന്നു.

പ്രദേശത്ത് കൂടുതൽ കമാൻഡോകളെ നിയോഗിച്ച് തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റ അഞ്ച് പൊലീസുകാരുടെ നില ഗുരുതരമല്ല. നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ദിവസം മുൻപാണ് ഝാർഖണ്ഡിൽ നിന്ന് കിഷൻ ദായെന്ന മുതിർന്ന് മാവോയിസ്റ്റ് നേതാവ് പിടിയിലായത്. തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച പിടികിട്ടാപുള്ളിയായിരുന്നു.