ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ കയറിയതിന്റെ പശ്ചാത്തലത്തിൽ ശബരിമല കർമ്മ സമിതിയുടെ പ്രതിഷേധം അതിരുവിട്ടതോടെ ഡൽഹിയിലും മാധ്യമപ്രവർത്തകർക്ക് നേരേ ആക്രമണം. കേരളഹൗസിന് നേരെ കല്ലെറിഞ്ഞ അമ്പതോളം വരുന്ന സംഘം മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ശബരിമലയിൽ യുവതികൾ കയറിയതിനെതിരെ പ്രതിഷേധമെന്ന പേരിലാണ് സംഘം സംഘർഷം സൃഷ്ടിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന പ്ലക്കാർഡുകളുമായാണ് വ്യാഴാഴ്ച വൈകിട്ട് ഒരുകൂട്ടം ആളുകൾ സംഘർഷമുണ്ടാക്കിയത്. പിണറായി വിജയനെതിരെ മുദ്രാവാക്യം മുഴക്കിയ സംഘം മുഖ്യമന്ത്രിയുടെ കൊലം കത്തിച്ചു. ഇതിനിടെ കേരളഹൗസിനുനേരെ ഓടിയടുത്ത സംഘം കല്ലേറു നടത്തി. രക്ഷപെടാൻശ്രമിച്ച അക്രമിയെ ഡൽഹി പൊലീസ് പിടികൂടിയെങ്കിലും സംഘടിച്ചെത്തിയവർ മോചിപ്പിച്ചു.

ഇത് ചിത്രീകരിച്ചതോടെ അക്രമികൾ മാധ്യമപ്രവർത്തകർക്കുനേരെ തിരിഞ്ഞു. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷ്, ന്യൂസ്-18 ക്യാമറാമാൻ കെ.പി. ധനേഷ്, 24-ന്യൂസ് ക്യാമറാമാൻ പി.എസ്. അരുൺ, ന്യൂസ്-18 റിപ്പോർട്ടർ സുചിത്ര എന്നിവർക്ക് പരിക്കേറ്റു.
സ്ത്രീകൾ അടക്കമുള്ളവരാണ് മാധ്യമ പ്രവർത്തകരെ മർദ്ദിച്ചത്. പ്രതിഷേധക്കാർ കേരള ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചുവെങ്കിലും പൊലീസ് തടഞ്ഞു. ശബരിമല കർമസമിതി കേരളത്തിൽ ആഹ്വാനംചെയ്ത ഹർത്താലിന്റെ ഭാഗമായാണ് ഡൽഹിയിലും പ്രതിഷേധ പ്രകടനം നടത്തിയത്. ന്യൂസ് 18 ചാനലിന്റെ ക്യാമറ ലൈറ്റ് അക്രമികൾ അടിച്ചു താഴെയിട്ടു. സുചിത്രയുടെ മൊബൈൽ ഫോൺ എറിഞ്ഞു തകർത്തു.

മാധ്യമപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രൈം ടൈം ചർച്ചയിൽ ബിജെപി-ആർഎസ്എസ് നേതാക്കളെ പ്രമുഖ ചാനലുകൾ ബഹിഷ്‌കരിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വൺ, മാതൃഭൂമി ന്യൂസ്, ന്യൂസ് 18 തുടങ്ങിയ ചാനലുകളിൽ ഇന്ന് ചർച്ചയിൽ ബിജെപി നേതാക്കളെ വിളിച്ചില്ല.ഇന്നത്തെ ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളാണ് ചർച്ചാവിഷയമായത്. മീഡിയാ വൺ ചാനലിലെ സ്പെഷ്യൽ എഡിഷൻ എന്ന പ്രൈം ടൈം ചർച്ച തങ്ങൾ ബിജെപി-ആർഎസ്എസ് നേതാക്കളെ ചർച്ചയ്ക്കായി ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവതാരകൻ ആരംഭിച്ചത്. നേരത്തെ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം മാധ്യമങ്ങൾ ബഹിഷ്‌കരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല എന്നിവരുടെ വാർത്താസമ്മേളനമാണ് ബഹിഷ്‌കരിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ സെക്രട്ടറിയേറ്റ് പരിസരത്ത് കെ.യു.ഡബ്ല്യൂ.ജെ മാർച്ച് നടത്തിയിരുന്നു.ബിജെപിയുടെ സമരങ്ങളിൽ മാധ്യമപ്രവർത്തകർ പ്രധാന ലക്ഷ്യമായിത്തീരുന്നത് അത്യധികം പ്രതിഷേധാർഹമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി പ്രസ്താവിച്ചു.