മുംബൈ: മഹാരാഷ്ട്രയിലെ ബീഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ 400 പേർ പീഡിപ്പിച്ചുവെന്ന് പരാതി. സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ പൊലീസുകാരൻ പീഡനത്തിന് ഇരയാക്കിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. 16കാരിയായ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്.

ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശൈശവ വിവാഹ നിരോധനം, പോക്സോ, ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നേരത്ത നിരവധി തവണ സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പെൺകുട്ടി ബാലാവകാശ കമ്മീഷനോട് വെളിപ്പെടുത്തിയിരുന്നു.

ഏതാനം വർഷങ്ങൾക്ക് മുമ്പ് മാതാവ് മരിച്ചതിനുശേഷം പിതാവിനൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. എട്ട് മാസങ്ങൾക്ക് മുമ്പാണ് വിവാഹം നടത്തിയത്. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും നിരന്തര മർദനത്തിനും പീഡനത്തിനും പെൺകുട്ടി ഇരയായി. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പിതാവ് പെൺകുട്ടിയെ വീട്ടിൽ കയറ്റിയില്ല. മറ്റുവഴികളില്ലാതായതോടെ പെൺകുട്ടി അംബജോഗൈ ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനായി പോയി. ഈ സാഹചര്യം മുതലെടുത്താണ് നിരവധി പേർ ലൈംഗികമായി പീഡിപ്പിച്ചത്.