പാലക്കാട്: കാണാതായ പതിനെട്ടുകാരിയെ 10 വർഷത്തിനു ശേഷം കണ്ടെത്തിയത് നാട്ടൂകാർക്കും അത്ഭുതമായി. സ്വന്തം വീടിനു കുറച്ചകലെയായിരുന്നു ആ പെൺകുട്ടി. പത്തനംതിട്ടയിലെ ജെസ്‌ന കേസ് പോലെ ഏവരും എഴുതിത്തള്ളിയ കേസിനാണ് ഇതോടെ അവസാനമായത്. ഇത്രകാലം പുറത്തിറങ്ങാതെ ആ കുട്ടി ഒളിച്ചിരിക്കുകയായിരുന്നു.

യുവതിയെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച യുവാവിനെ മൂന്നു മാസം മുൻപു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു യുവതിയുടെ ഒളിവു ജീവിതവും പുറത്ത് അറിഞ്ഞത്. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടിൽ ആയിരുന്നു യുവതി ഉണ്ടായിരുന്നത്. യുവാവിന്റെ വീട്ടുകാർ പോലുമറിയാതെയായിരുന്നു ഒളിജീവിതം.

പാലക്കാട് അയിലൂർ കാരക്കാട്ട്പറമ്പിലാണു സംഭവം. 2010 ഫെബ്രുവരി രണ്ടു മുതൽ യുവതിയെ കാണാനില്ലെന്നു വീട്ടുകാർ പരാതി നൽകിയിരുന്നു. മൂന്നു മാസം മുൻപു വരെ യുവാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പെൺകുട്ടി. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ജീവിതം. വീട്ടുകാർ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുമ്പോഴെല്ലാം യുവാവ് മുറി പൂട്ടിയിട്ടു.

മുറിയുടെ വാതിൽ അകത്തുനിന്നു തുറക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. മൂന്നു മാസം മുൻപ് ഇവർ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീടു താമസം. യുവാവിനെ കാണാനില്ലെന്ന പരാതിയും സജീവമായി. ഇതോടെ അന്വഷണം. അങ്ങനെ യുവാവിനെ കണ്ടെത്തി. ഇതോടെയാണ് യുവതിയും പുറംലോകത്ത് എത്തുന്നത്.