കണ്ണൂർ: ഒരു വർഷം മുൻപ് മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കണ്ണാടി പറമ്പിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും കാണാതായ 26കാരിയെയും കുഞ്ഞിനെയും 50 വയസുകാരനായ കാമുകനൊപ്പം മൈസൂരിൽ കണ്ടെത്തി. അരുണാചൽ പ്രദേശിൽ നിന്നും കണ്ണാടി പറമ്പിൽ ജോലിക്കെത്തി വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്ന സാനിതാപ്പയുടെ ഭാര്യ ഗീത (26) മകൾ ശാന്തി (5) എന്നിവരെയാണ് കഴിഞ്ഞ സെപ്റ്റംബർ മുതൽ കാണാതായത്.

തുടർന്ന് ഭർത്താവ് സാനിതാ പ്പ മയ്യിൽ പൊലിസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിക്കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്ന ആ സാം സ്വദേശി മോഹൻ റാവുവിനെ (50)യും കാണാതായതായി വ്യക്തമാവുകയായിരുന്നു സൈബർ സെൽ ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കമിതാക്കൾ മംഗ്‌ളൂരിലെത്തിയതായി സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ പിന്നീട് അന്വേഷണ സംഘത്തെ കുഴക്കി കൊണ്ടു കമിതാക്കളുടെ ഫോൺ സ്വിച്ച് ഓഫാവുകയായിരുന്നു. പഴയ കേസുകൾ വീണ്ടും അന്വേഷിക്കുന്നതിനിടെ ഈ മാസം 24 ന് ഇവരുടെ മൊബൈൽ ഫോൺ വീണ്ടും മൈസൂരിൽ ടവർ ലൊക്കേഷൻ കാണിച്ചതോടെ സൈബർ സെല്ലിൽ നിന്നും മയ്യിൽ പൊലിസിന് വിവരം കൈമാറുകയായിരുന്നു തുടർന്ന് മയ്യിൽ സ്റ്റേഷൻ എസ്‌ഐ സുരേഷ്ബാബു സിവിൽ പൊലിസ് ഓഫിസർ പ്രിയേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ തെരച്ചലിൽ മൈസൂരിലെത്തി.

മയ്യിൽ സ്റ്റേഷനിലെത്തിച്ചു പൊലിസ് കോടതിയിൽ ഹാജരാക്കിയ യുവതിയും കുഞ്ഞും സ്വന്തം ഇഷ്ടപ്രകാരം കാമുകനായ മോഹൻ റാവുവിന്റെ കൂടെ പോയി.