ന്യൂഡൽഹി: അടഞ്ഞുകിടക്കുന്ന വീടുകൾ വാടകയ്ക്കു നൽകാൻ ഉടമകളെ പ്രേരിപ്പിക്കാനും വീടില്ലാത്തവർക്കു കൂടുതൽ താമസസ്ഥലങ്ങൾ ലഭ്യമാകാനും സഹായകരമാകുന്ന രീതിയിൽ മാതൃകാ വാടക നിയമത്തിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ. വീട് വാടകയ്ക്കു നൽകുമ്പോൾ രണ്ട് മാസത്തെ തുകയാണ് അഡ്വാൻസായി വാങ്ങേണ്ടത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് മാതൃകാ വാടക നിയമം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങളുണ്ടാക്കുകയോ ചെയ്യണം. ഈ മേഖലയെ ലാഭകരമായ വിപണിയായി മാറ്റുകയെന്ന ഉദ്ദേശ്യമാണ് പുതിയ നിയമത്തിനു പിന്നിലുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

വാടകക്കാരൻ ഒഴിഞ്ഞു പോകുന്നില്ലെങ്കിൽ ആദ്യ രണ്ട് മാസം ഇരട്ടി വാടകയും പിന്നയുള്ള നാല് മാസം നാലിരട്ടി വാടകയും നൽകാൻ നിർദേശിക്കുന്നതാണ് പുതിയ മാതൃകാ വാടക നിയമം. എല്ലാ വാടകച്ചീട്ടുകളും ജില്ലാ അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിക്കുന്നു.

കരാറിലെ ഏതെങ്കിലും കക്ഷി മരിച്ചാൽ അവകാശികൾക്ക് കരാർ ബാധകമാണെന്നും വാടകച്ചീട്ടിനൊപ്പം നൽകേണ്ട അഡ്വാൻസ് തുക രണ്ട് മാസത്തെ വാടകത്തുകയ്ക്ക് സമാനമായ സംഖ്യയെന്നും സംസ്ഥാനങ്ങൾക്ക് അയച്ചുനൽകിയ കരടു നിയമത്തിൽ നിർദേശിക്കുന്നു. കരടുനിയമം 2019 ൽ സംസ്ഥാനങ്ങൾക്ക് അയച്ചു നൽകിയിരുന്നു.

കരടു നിയമത്തിലെ ചില പ്രധാന വ്യവസ്ഥകൾ:

താമസേതര ആവശ്യങ്ങൾക്കെങ്കിൽ അഡ്വാൻസ് 6 മാസത്തെ വാടകത്തുക.

എല്ലാ ജില്ലയിലും വാടക തർക്കപരിഹാര അഥോറിറ്റി. സംസ്ഥാനങ്ങളിൽ വീട്ടുവാടകക്കേസുകൾക്കായി പ്രത്യേക കോടതിയും ട്രിബ്യൂണലും.

ഉടമയും വാടകക്കാരും തമ്മിൽ എഴുതിത്ത്തയാറാക്കിയ കരാർ നിർബന്ധം. ഇതു ജില്ലാ അഥോറിറ്റിയിൽ സമർപ്പിക്കണം. അഥോറിറ്റിയെ അറിയിക്കാതെ വീടു വാടകയ്ക്കു നൽകരുത്.

കരാറിലെ നിബന്ധനകൾ പ്രകാരം മാത്രമേ വാടക പുതുക്കാവൂ. ഇടയ്ക്കുവച്ചു വാടക പുതുക്കാനാവില്ല. പുതുക്കാനുള്ള വ്യവസ്ഥകൾ കരാറിൽ പറയുന്നില്ലെങ്കിൽ 3 മാസം മുൻകൂറായി വാടകക്കാർക്ക് ഇക്കാര്യം എഴുതിനൽകണം. തുടരാൻ താൽപര്യമില്ലെങ്കിൽ വാടകക്കാരും എഴുതിനൽകണം. ഇല്ലെങ്കിൽ വർധന അംഗീകരിച്ചതായി കണക്കാക്കും.

കാലാവധി കഴിഞ്ഞിട്ടും വാടകക്കാർ ഒഴിയുന്നില്ലെങ്കിൽ അടുത്ത 6 മാസം വരെ ഓരോ മാസത്തേക്കും കരാർ പുതുക്കിയതായി കണക്കാക്കും. ആദ്യ 2 മാസം നിലവിലുള്ളതിന്റെ ഇരട്ടി വാടകയും അടുത്ത 4 മാസം നാലിരട്ടി വാടകയും നൽകണം. അതിനുശേഷം നിയമനടപടികളുണ്ടാകും.

കരാറിലെ ഏതെങ്കിലും കക്ഷി മരിച്ചാൽ അവകാശികൾക്ക് കരാർ ബാധകം.

ഉടമയുടെ മുൻകൂർ അനുമതിയില്ലാതെ വാടകക്കാർ മറ്റാർക്കും വീട് വാടകയ്ക്കു നൽകരുത്. അഥവാ ഉപകരാർ നൽകിയാൽ എല്ലാ വിവരങ്ങളും ഉടമയെ അറിയിക്കുകയും ആവശ്യമായ പണം നൽകുകയും വേണം.

വാടകയ്ക്കു രസീത് നൽകണം. ഇല്ലെങ്കിൽ അഥോറിറ്റിയെ അറിയിക്കാം. അടിയന്തര സാഹചര്യത്തിൽ അഥോറിറ്റിയിലും വാടക അടയ്ക്കാം.